ഖുര്‍ആന്‍ അകം പൊരുള്‍ മാനവിക വ്യാഖ്യാനം

വേദങ്ങള്‍ വെളിച്ചമാണ്. അകവും പുറവും നിറയ്ക്കുന്ന വെളിച്ചം. ഏകമാനവികതയും ഭേദചിന്തകള്‍ക്കതീതമായ സമത്വവുമാണ് അതിന്റെ പ്രമേയം. ജീവിതാനന്ദം അതിന്റെ ലക്ഷ്യമാണ്. കരുണാമയനും സ്‌നേഹസ്വരൂപനുമായ ദൈവത്തെയാണ് വേദങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.
ഖുര്‍ആന്‍ മാര്‍ഗദര്‍ശനവും വിവേചകവുമാണ്. പ്രകാശത്തിന്റെ അടയാളമാണത്. മാനവകുലത്തിനാകാമാനം അനകാശപ്പെട്ടത്. ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് മനുഷ്യര്‍. അവര്‍ക്കിടയില്‍ വിവേചനങ്ങളില്ല.
സാമുദായികവും മതപരവുമായ വായന വേദങ്ങളെ വല്ലാതെ പരിമിതപ്പെടുത്തുകയും മത പാഠപുസ്തകങ്ങളാക്കി മാറ്റുകയും ചെയ്തു. സാമുദായിക വായനയില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് ഖുര്‍ആനിനാണ്.
ഖുര്‍ആന്‍ അകംപൊരുള്‍ എന്ന മാനവിക വ്യാഖ്യാന ഗ്രന്ഥം വേദയാഥാര്‍ഥ്യത്തെ പുനര്‍വായിക്കുകയാണ്. അതിരുകളിട്ട് കുടുസ്സാക്കിയ അകത്തളത്തിലിരുന്നുള്ള വായനയല്ല. ആകാശവിതാനങ്ങള്‍ക്കപ്പുറത്തും അതിരുകളില്ലാതെ പരക്കുന്ന വായന. അതാണല്ലോ ഖുര്‍ആന്‍. അത് പൂര്‍വവേദങ്ങളെ സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്യുന്നു.
മതമോ മേല്‍വിലാസമോ നോക്കിയല്ല മോക്ഷം ലഭിക്കുക. കര്‍മത്തെ അടിസ്ഥാനപ്പെടുത്തിയാണത്. മനുഷ്യരാകൂ, ഒന്നാകൂ, നീതിയും സ്‌നേഹവും ആദര്‍ശമാക്കൂ എന്നതാണ് ഇതിന്റെ മുഖ്യ പ്രമേയം.
ഈ വേദപാഠങ്ങള്‍ പുതിയകാലത്തിനു പകര്‍ത്തിക്കൊടുക്കുകയാണ് ഖുര്‍ആന്‍ അകം പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥം. ആശയങ്ങളെ സുതാര്യവും സുഗ്രാഹ്യവുമായി വിശദീകരിക്കുന്നതിന് മനോഹരവും സരളവുമായ മലയാളഭാഷ ഉപയോഗിക്കുന്നതില്‍ ഈ ഗ്രന്ഥം വിജയിച്ചിരിക്കുന്നു.
ബാഹ്യമായ ആചാര സമ്പ്രദായങ്ങള്‍ക്കപ്പുറത്ത് അകംപൊരുളിനെ കൂടി ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. ഖുര്‍ആനികരമായ ആധ്യാത്മികതയുടെ ഉന്‍മാദകരമായ സൗന്ദര്യത്തെ ഇതു പ്രകാശിപ്പിക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസ്വാതന്ത്ര്യത്തെ ഖുര്‍ആനികമായ സ്വാതന്ത്ര്യത്തിലേക്ക് ഈ കൃതി ആനയിക്കുന്നു. മൂന്നാലിംഗ ജനതയുടെ പ്രശ്‌നങ്ങളെക്കൂടി ഈ വേദവ്യാഖ്യാനം അഭിമുഖീകരിച്ചിരിക്കുന്നു.
കര്‍മശാസ്ത്രപരമായ ചര്‍ച്ചകള്‍ക്കപ്പുറത്ത് വേദത്തിന്റെ സ്‌നോഹോഷ്മളതയുടെ നനവു പടരുന്ന തത്ത്വസൗന്ദര്യത്തിന്റെ സുഗന്ധം ഈ ഗ്രന്ഥം പ്രസരിപ്പിക്കുന്നു.
ഒരിക്കലും അസ്തമിക്കാത്ത ജ്ഞാനസൂര്യനായി വേദമിവിടെ പ്രശോഭിക്കുന്നു. ഓരോ നിമിഷവും പുതിയ രശ്മികളെ ഉല്‍പാദിപ്പിക്കുന്ന വേദജ്ഞാനത്തിന്റെ ഏറ്റവും പുതിയ വായനയാണിത്. വിജ്ഞാനകുതുകികളായ ആര്‍ക്കും ഇത് അവഗണിക്കാനാവില്ല. ജ്ഞാനചക്രവാളത്തിന്റെ നിഗൂഢസൗന്ദര്യത്തിലേക്ക് വരൂ, ദൈവികാനുഗ്രഹത്തിന്റെ വസന്തശോഭ അനുഭവിക്കാന്‍ ഈ ഗ്രന്ഥത്തിന്റെ സുഗന്ധം നുകരൂ…
ഹൃദയം കൊണ്ടും ആത്മാവു കൊണ്ടും ഇതു വായിക്കുക. വേദത്തിന്റെ വേര് അവിടെയാണ് തളിര്‍ക്കുന്നതും പൂക്കുന്നതും.
മനുഷ്യരാശിയില്‍ ഇത്തരം വായനയുടെ സാകല്യം വിടരട്ടെ എന്ന് ഖുര്‍ആന്‍ അകംപൊരുളിന്റെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നു. മലയാളത്തില്‍ മാത്രമല്ല, ഇംഗ്ലീഷ് മുതല്‍ മറ്റു ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യാന്‍ വിശാല പദ്ധതിയുണ്ട്.
നിയമബോധത്തിന്റെയും വിശ്വാസത്തിന്റെയും സ്ഥാനം, വേദധര്‍മ സമന്വയ ദര്‍ശനം, പരിസ്ഥിതി, പ്രകൃതി, ജീവികളോടുള്ള കരുണ, നിത്യദാനവും ദാനവും, പ്രജായത്ത തത്ത്വം, പരിണാമസിദ്ധാന്തം, ഫലോസഫി, ആധ്യാത്മിക ദര്‍ശനം, ദൈവരഹിത ചിന്തകള്‍, ബലി, രാജാധികാരവും പൗരോഹിത്യവും, ദേവാലങ്ങളുടെ യാഥാര്‍ഥ്യം എന്നിങ്ങനെയുള്ള ഗഹനമായ വിഷയങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ഇതിന്റെ വേറിട്ട വ്യക്തിത്വം

ഖുര്‍ആന്‍: അകംപൊരുള്‍ എന്ന ഈ കൃതി യാഥാര്‍ഥ്യമാക്കാന്‍ തുണച്ച സര്‍വശക്തനെ വാക്കുകള്‍ക്ക് അതീതമായ ഹൃദയസ്തുതികളാല്‍ പ്രകീര്‍ത്തിക്കട്ടെ.
മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും ഒട്ടേറെയുണ്ട്. ഇനിയുമൊരു വ്യാഖ്യാന പുസ്തകം ആവശ്യമുണ്ടോ എന്ന ചോദ്യം ന്യായം. ഇനിയും അത്തരത്തിലൊന്ന് അനാവശ്യം തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഖുര്‍ആന്‍: അകംപൊരുള്‍ എന്ന ഈ പുസ്തകം അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നതാകണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഖുര്‍ആനിക സന്ദേശങ്ങളുടെ ആധ്യാത്മിക സൗന്ദര്യത്തെ പ്രകാശിപ്പിക്കുന്നതും മറ്റു മലയാള പരിഭാഷകളില്‍ നിന്നു തികച്ചും വ്യത്യസ്തവുമാകണമത്. കൂട്ടത്തിലൊരു വ്യാഖ്യാന ഗ്രന്ഥം മാത്രമായാല്‍ പോര. കാലത്തിന്റെ അനിവാര്യമായ തേട്ടമാണ് ഇത്തരമൊന്ന് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഖുര്‍ആനു മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളും വിലപ്പെട്ടതുതന്നെ. അതിനു വേണ്ടി മുന്‍ഗാമികളും സമകാലികരുമായ രചയിതാക്കള്‍ ഏറെ ശ്രമങ്ങള്‍ നടത്തുകയും കഠിനാധ്വാനത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അവയിലേറെയും കര്‍മശാസ്ത്ര കേന്ദ്രീകൃതമാണ്. ഖുര്‍ആനെ കര്‍മശാസ്ത്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിശദീകരിക്കുന്നവയാണ്. ഖുര്‍ആനില്‍ നിന്നു നിയമങ്ങള്‍ കണ്ടെത്തുകയല്ല. നിര്‍മിച്ചുവെച്ച നിയമങ്ങള്‍ക്കു വേണ്ടി ഖുര്‍ആനെ വ്യാഖ്യാനിക്കുകയായിരുന്നു. അതു ഖുര്‍ആന്റെ പൊതുവായ സന്ദേശങ്ങള്‍ക്കും ആത്മാവിനും വിരുദ്ധമാണെങ്കില്‍ പോലും. അനാഥനായ പൗത്രനു പിതാമഹന്റെ സ്വത്തില്‍ അവകാശമില്ലെന്ന കര്‍മശാസ്ത്ര നിയമം ഇതിന് ഒന്നാംതരം ഉദാഹരണമാണ്. ഖുര്‍ആന്റെ ആത്മാവിനോട് അത് ഏറ്റുമുട്ടുന്നു. കണ്ണീരണിഞ്ഞ അനാഥനെ ദാരിദ്ര്യത്തിലേക്കുകൂടി തള്ളിവിടുന്ന തിന്മയ്ക്ക് ഒസ്യത്തിന്റെ ഔദാര്യമുണ്ടെന്ന നിയമസാധുത കണ്ടെത്തുകയാണ് കര്‍മശാസ്ത്രം. ഇത് ഒരു ഉദാഹരണം മാത്രം. മുത്ത്വലാഖ് മുതല്‍ പലതായി അത് ഖുര്‍ആനെ വിഴുങ്ങുന്നു. ഇത് മലയാള വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ മാത്രമാണെന്നു ധരിക്കരുത്. അറബിഭാഷ ഉള്‍പ്പെടെയുള്ള മിക്ക വ്യാഖ്യാനങ്ങളിലും ഇത്തരം കറുത്ത കര്‍മശാസ്ത്ര ന്യായീകരണങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനമെന്ന നിലയില്‍ സ്ഥാനം പിടിച്ചതായി കാണാം.
മറ്റൊരുതരം വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ട്. അതിശയോക്തികളും അത്യുക്തികളും നിറഞ്ഞ കഥകളാല്‍ സമ്പന്നമാണവ. കഥാപുസ്തകമാണോ എന്നു സംശയിച്ചുപോകുന്ന രചനകള്‍. പുരാണങ്ങളും ഇതിഹാസങ്ങളുമെന്നപോലെ പലവിധ കല്‍പിത കഥകള്‍. നിര്‍ദോഷമായതുമുണ്ട് അവയില്‍. എന്നാല്‍ പലതും ധാര്‍മികതയുടെയും സദാചാരത്തിന്റെയും വേരറുക്കുന്ന തരത്തില്‍ മെനഞ്ഞെടുക്കപ്പെട്ട കഥകളാണ്. അറുവഷളന്‍ കഥകളും അക്കൂട്ടത്തിലുണ്ട്. അത് ഏതെങ്കിലും പ്രവാചകനുമായോ മാലാഖയുമായോ ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുക. ഖുര്‍ആന്‍ വാഹകനായ മുഹമ്മദ് നബിയെ പോലും ഈ വ്യാഖ്യാതാക്കള്‍ വെറുതെ വിട്ടില്ല. പറയാനും കേള്‍ക്കാനും അറപ്പു തോന്നുന്ന കഥകള്‍ പോലും അക്കൂട്ടത്തില്‍ എഴുതിച്ചേര്‍ത്തു. ഖുര്‍ആന്‍ വചനങ്ങളുടെ അവതരണപശ്ചാത്തലം എന്ന ന്യായേണയാണ് ഈ നിര്‍മിതകഥകള്‍ക്ക് സ്ഥാനം നല്‍കിയത്. അറബിയില്‍ എഴുതിയതെന്തും പ്രാമാണികമെന്നു കരുതുന്ന ജനം ഇതെല്ലാം സത്യമെന്നു ഘോഷിച്ചു.
ഇസ്രാഈലിയ്യാത്ത് അഥവാ യഹൂദകഥകള്‍ എന്ന് ഇത്തരം കഥകള്‍ അറിയപ്പെടുന്നു. അവയില്‍ പലതും യഹൂദ പുരോഹിതരും അധികാരികളും മെനഞ്ഞുണ്ടാക്കിയ കഥകള്‍ തന്നെയാണ്. എന്നാല്‍, ചിലത് പില്‍ക്കാല ഭരണാധികാരികളും ആസ്ഥാന പുരോഹിതന്മാരും ചേര്‍ന്നു രൂപപ്പെടുത്തിയ കഥകളുമാണ്. കെട്ടുകഥകള്‍ നിറഞ്ഞുതുളുമ്പുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിഭാഷപ്പെടുത്തിയവരും അതേപടി പകര്‍ത്തി. കൂടോത്രവും മാരണവും ഭൂത-പ്രേതകഥകളുമടക്കം മലയാള വ്യാഖ്യാനങ്ങളിലും അത്തരം കഥകള്‍ പ്രതാപത്തോടെത്തന്നെ ഇടം നേടി.
ഖുര്‍ആന്റെ അധികാരകേന്ദ്രീകൃത രാഷ്ട്രീയ വ്യാഖ്യാനമാണ് മൂന്നാമത്തെ ഇനം. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും അധികാരകേന്ദ്രീകൃത രാഷ്ട്രീയ സിദ്ധാന്തവും രണ്ടാണ്; വ്യത്യസ്തവുമാണ്. സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും നീതിയും സമത്വവും ഉറപ്പുവരുത്തുന്ന ഏതു ഭരണസംവിധാനവും ഖുര്‍ആനിക രാഷ്ട്രീയത്തിന്റെ താല്‍പര്യം തന്നെയാണ്.
ഖുര്‍ആന്‍ മനുഷ്യസമൂഹത്തെ സംസ്‌കരിക്കാനും ഏറ്റവും ശരിയായ പാതയില്‍ നയിക്കാനും ശ്രമിക്കുന്നു. സംസ്‌കൃതമായ പൗരസമൂഹം ഉയര്‍ന്ന രാഷ്ട്രീയചിന്ത വെച്ചുപുലര്‍ത്തുന്നവരായിരിക്കും. അവര്‍ക്ക് അനുയോജ്യമായ ഭരണസംവിധാനം അവര്‍ ഒരുക്കുകയും ചെയ്യും. ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കും അന്യായങ്ങള്‍ക്കും എതിരെ ഖുര്‍ആന്‍ ശബ്ദിക്കുന്നുണ്ട്. നീതിയുടെ പ്രശ്‌നമെന്ന നിലയ്ക്കാണ് അത്. തിരുത്തല്‍ശക്തിയാവുകയാണ് ഇവിടെ ഖുര്‍ആന്‍. ഭരണവര്‍ഗം മാറ്റത്തിനു തയ്യാറായാല്‍ എല്ലാം അവിടെ അവസാനിക്കുന്നു. ”അവര്‍ അവസാനിപ്പിച്ചാല്‍ നല്ലത്. അന്യായക്കാരോടല്ലാതെ ശത്രുതയില്ല തന്നെ” (2: 193). സാമൂഹിക ജീവിതത്തിന്റെ വര്‍ണവൈവിധ്യങ്ങള്‍ക്ക് എതിരായ സാമുദായിക രാഷ്ട്രീയ സങ്കല്‍പം ഖുര്‍ആനിക വിരുദ്ധമാണ്. മുഹമ്മദ് നബി മദീനയില്‍ സ്ഥാപിച്ചത് ബഹുസ്വര മാനവിക ഭരണസംവിധാനമായിരുന്നു.

നാലാമത്തേത് ഖുര്‍ആന്റെ സാമുദായിക വ്യാഖ്യാനമാണ്. അന്ധമായ സാമുദായികതയും സങ്കുചിതമായ വീക്ഷണവും ഈ വ്യാഖ്യാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. വളരെ ഇടുങ്ങിയ മോക്ഷസങ്കല്‍പവും മതചിഹ്നങ്ങളെന്ന പേരില്‍ പ്രകടനപരതയെ മഹത്വവത്കരിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. കലാ-സാഹിത്യമേഖലയെ സമ്പൂര്‍ണമായി തമസ്‌കരിക്കുന്ന ഹൃദയശൂന്യരാണ് ഇക്കൂട്ടര്‍. ഖുര്‍ആന്റെ ആത്മീയ സൗന്ദര്യത്തെ കാണാന്‍ കഴിയാത്ത വിധം അന്ധത ബാധിച്ച ഇത്തരം വ്യാഖ്യാനങ്ങള്‍ അതിന്റെ വിശാലതയെ അപ്പാടെ തമസ്‌കരിക്കുന്നു. ഒരു മതപാഠപുസ്തകം എന്ന നിലയിലേക്ക് വിശുദ്ധ വേദത്തെ ഇടിച്ചുതാഴ്ത്തുന്നു. മലയാളത്തില്‍ ഇറങ്ങിയ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ പലതും ഈ ഗണത്തില്‍ പെട്ടതാണെന്നു കാണാം.

ഖുര്‍ആന്‍ ഒരു മതഗ്രന്ഥമല്ല. പരമ്പരാഗത ഗ്രന്ഥസങ്കല്‍പം അനുസരിച്ച് ഖുര്‍ആന്‍ ഗ്രന്ഥം തന്നെയല്ല. മാനവസമൂഹത്തിനു വെളിച്ചവും മാര്‍ഗദര്‍ശനവുമായിട്ടാണ് ഖുര്‍ആന്‍ അവതീര്‍ണമായത് (2: 185). ജാതി-സമുദായ-മത-വര്‍ഗഭേദങ്ങളില്ലാതെ മനുഷ്യനെന്ന ഏകകത്തെയാണ് ഖുര്‍ആന്‍ സംബോധന ചെയ്യുന്നത്. മനുഷ്യന്റെ മോചനത്തെ സംബന്ധിച്ച് ഖുര്‍ആന്‍ വാചാലമാകുന്നു. മതകീയമായ മോചനത്തെക്കുറിച്ചല്ല, ദൈവികവും ആധ്യാത്മികവുമായ മോചനത്തെക്കുറിച്ച്. അതിനു മുമ്പ് അവതരിച്ചിട്ടുള്ള സര്‍വ വേദങ്ങളെയും ഖുര്‍ആന്‍ സത്യപ്പെടുത്തുന്നു. അവയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ”ദൈവത്തിലും പരലോകത്തിലും വിശ്വസിച്ച് സത്കര്‍മങ്ങളില്‍ വ്യാപൃതനാകുന്നവന്‍ മോക്ഷത്തിന് അര്‍ഹനാണ്” (2: 62) എന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ”ഓരോ ജനതയ്ക്കും വ്യത്യസ്ത നിയമങ്ങളും ആരാധനാരീതികളും നാം നിശ്ചയിച്ചു” (5: 48). ”ദൈവസ്മരണയ്ക്കായി ഓരോ സമൂഹത്തിനും നാം ആരാധനാരീതികള്‍ നിശ്ചയിച്ചു” (22: 34).

മനുഷ്യരിലെ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ട്, മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിലനിര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ ദൈവികതയെക്കുറിച്ചും മാനവികതയെക്കുറിച്ചും സംസാരിക്കുന്നു. മതകീയമായി ഖുര്‍ആനെ വ്യാഖ്യാനിക്കാന്‍ സാധ്യമല്ല. മാനവികമായി മാത്രമേ ഖുര്‍ആന്‍ വ്യാഖ്യാനം സാധ്യമാകൂ. ‘ഖുര്‍ആന്‍: അകംപൊരുള്‍’ എന്ന ഈ വ്യാഖ്യാനഗ്രന്ഥത്തിന്റെ അടിസ്ഥാനം ഇതാണ്. ഇതൊരു മതകീയ വ്യാഖ്യാനമല്ല, ഖുര്‍ആന്റെ മാനവികവ്യാഖ്യാനമാണ്.

മനുഷ്യസമത്വം, മാനവസാഹോദര്യം, നീതി എന്നീ മൂല്യങ്ങളില്‍ ഊന്നിയാണ് ഖുര്‍ആനികവായന പുരോഗമിക്കേണ്ടത്. ഈ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായതോ കോട്ടം തട്ടുന്നതോ ആയ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഖുര്‍ആനികസന്ദേശങ്ങള്‍ക്ക് നിരക്കാത്തതും അതുകൊണ്ടുതന്നെ തള്ളപ്പെടേണ്ടതുമാണ്.

ഏകദൈവത്വം ഖുര്‍ആന്‍ ഉള്‍പ്പെടെ സര്‍വ വേദങ്ങളുടെയും അടിസ്ഥാന ആദര്‍ശമാണ്. ദൈവവിശ്വാസികളാരും ഇന്നേവരെ ദൈവത്തിന്റെ ഏകത്വത്തെ നിഷേധിച്ചിട്ടില്ല. അര്‍ച്ചന-വഴിപാടുകള്‍ക്ക് മൂര്‍ത്തികളെയും കല്‍പിത ബിംബങ്ങളെയും പുണ്യാത്മാക്കളെയും സ്വീകരിക്കുന്നവര്‍ പോലും, അതൊക്കെ സാക്ഷാല്‍ ദൈവത്തിലേക്ക് അടുക്കാനുള്ള സൂത്രമാണെന്നു വാദിക്കുന്നവരാണ്. ദൈവത്തിന്റെ ഏകത്വം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങളോരോന്നും നിരന്തരം ഉദ്‌ഘോഷിക്കുന്ന മഹാ സത്യമാണത്. ദൈവവിശ്വാസികളായ ആരും നിഷേധിക്കാത്ത ഈ പരമസത്യത്തെ പ്രത്യേകിച്ചാരും സമര്‍ഥിക്കുകയോ സ്ഥാപിക്കുകയോ ചെയ്യേണ്ടതായിട്ടില്ല.

മനുഷ്യര്‍ക്കിടയിലെ ഭേദചിന്തകളും ഉച്ചനീചത്വങ്ങളും ആയിരുന്നു വേദങ്ങളുടെയും പ്രവാചകന്മാരുടെയും ഏറ്റവും ഗൗരവമാര്‍ന്ന ചര്‍ച്ചാവിഷയം. ഏക മാനവികത സ്ഥാപിക്കാനും സാമൂഹിക തിന്‍മകളെ ഇല്ലായ്മ ചെയ്യാനും ആധ്യാത്മികതയില്‍ ഊന്നിയ തത്ത്വവിചാരങ്ങളും കര്‍മപദ്ധതികളും അവര്‍ ആവിഷ്‌കരിച്ചു.

എന്റെ ആദരണീയ ഗുരു അനുഗൃഹീതനായ കെ.ടി. അബ്ദുര്‍റഹീം ഒരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം രചിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ശിഷ്യരോട് അക്കാര്യം പറയുകയുമുണ്ടായി. 2006ല്‍ ആയിരുന്നു അത്. അതിനു വേണ്ടി ഒരുക്കങ്ങള്‍ നടത്തുകയും യാത്രകള്‍ ചെയ്യുകയുമുണ്ടായി. എഴുതാന്‍ ഉദ്ദേശിക്കുന്ന വ്യാഖ്യാന ഗ്രന്ഥത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചും വ്യാഖ്യാനരീതിയെക്കുറിച്ചും അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. അതിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും അദ്ദേഹം വിശദീകരിക്കുമായിരുന്നു. അറബിഭാഷയില്‍ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങളെ പാനൂരിനടുത്തുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ കെ.ടി. സന്ദര്‍ശിച്ചത് ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. യാത്രകളും ഒരുക്കങ്ങളും ധാരാളമായി നടന്നു. പല കാരണങ്ങളാല്‍ എഴുത്തു തുടങ്ങാന്‍ സാധിച്ചില്ല. 2010 ജൂലൈ 14ന് ആ ജ്ഞാനജ്യോതിസ്സ് വിടചൊല്ലി. അദ്ദേഹത്തെ ദൈവം അത്യുന്നതങ്ങളില്‍ സ്വീകരിക്കുമാറാകട്ടെ.

1998ല്‍ ഞാന്‍ കോഴിക്കോട് ദഅ്‌വ കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് കെ.ടിയെ ബന്ധപ്പെടുന്നത്. ‘ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പരം വ്യാഖ്യാനിക്കുന്നു’ എന്ന വിഷയത്തില്‍ ഗവേഷണപഠനം നടത്തുന്നതിന് എനിക്കു കോളജ് അനുവദിച്ചുതന്ന മാര്‍ഗദര്‍ശി (ഗൈഡ്) ആയിരുന്നു അദ്ദേഹം. ദൈവികമായ ഇടപെടലായിരുന്നു അത്. ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു. എന്നെ ദയാപൂര്‍വം ശിഷ്യനായി സ്വീകരിക്കുകയും കൂടെ നില്‍ക്കാന്‍ അനുവദിക്കുകയും ചെയ്തു.

ഗുരുവിന്റെ വിയോഗം എന്നില്‍ സൃഷ്ടിച്ച ശൂന്യത വലുതായിരുന്നു. വൈജ്ഞാനികമായും വൈകാരികമായും ഇന്നും അതു നികത്തപ്പെട്ടിട്ടില്ല. ഖുര്‍ആനിലേക്ക് അദ്ദേഹം എനിക്കു പ്രവേശിക നല്‍കി. വൈജ്ഞാനികമായ ധീരതയും സത്യസന്ധതയും സൂക്ഷ്മതയും കെ.ടിയുടെ ഗുണങ്ങളായിരുന്നു. സ്വതന്ത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. ഖുര്‍ആനായിരുന്നു അദ്ദേഹത്തിനു പ്രമാണം. ബാക്കി എല്ലാ വിജ്ഞാനീയങ്ങളെയും ഖുര്‍ആനുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഉള്‍ക്കൊള്ളുകയോ തള്ളുകയോ ചെയ്തിരുന്നത്.

കെ.ടിയുടെ മരണശേഷം അദ്ദേഹം നിര്‍ദേശിച്ച വഴിയിലൂടെ പഠനഗവേഷണം തുടര്‍ന്നു. 2013ല്‍ ഒരു ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠനക്ലാസ് ആരംഭിച്ചു. വാട്ട്‌സ്ആപ്പ് വഴി, ദിനേന ഏതാണ്ട് പത്തു മിനിറ്റ് വരുന്ന ഓഡിയോ ക്ലിപ്. അതു പെട്ടെന്നുതന്നെ അമ്പരപ്പിക്കുന്ന സ്വീകാര്യത നേടി. ഒരു വര്‍ഷം കഴിയുമ്പോഴേക്കും 50,000 അംഗങ്ങള്‍ സ്ഥിരം ശ്രോതാക്കളായിട്ടുള്ള ഗ്രൂപ്പുകളായി അതു വളര്‍ന്നു. ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞു. ഏതാണ്ട് നാലു ലക്ഷത്തിലധികം ശ്രോതാക്കള്‍ ക്ലാസ് കേള്‍ക്കുന്നു. ദൈവത്തിന്റെ കരുണയാല്‍ മാത്രമാണ് അതു സാധിച്ചത്. ഇതിന്റെ നന്മകള്‍ എന്റെ ഗുരുവിന് അവകാശപ്പെട്ടതാണ്.

2015ല്‍ സൂറതുല്‍ ബഖറ അവസാനിച്ചു. സമ്പന്നമായ ചര്‍ച്ചകളും സംവാദങ്ങളും ക്ലാസിലും പുറത്തും നടക്കുകയുണ്ടായി. ഈ വ്യാഖ്യാനത്തിനു ഗ്രന്ഥരൂപം ഉണ്ടാകണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളും ഭാഷയും മുന്നില്‍ വെച്ചു ഖുര്‍ആന്‍ വായിക്കേണ്ടതിന്റെ അനിവാര്യത എനിക്കും ബോധ്യപ്പെട്ടു. നിലവില്‍ മലയാളത്തിലുള്ള ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും പരിശോധിച്ചതില്‍ കാലികമായ വ്യാഖ്യാനഗ്രന്ഥം വൈകിക്കൂടെന്ന് ഉറപ്പായി. അതിനുള്ള തയ്യാറെടുപ്പു തുടങ്ങി. പലരുമായും ചര്‍ച്ച നടത്തി. യാത്രകള്‍ ചെയ്തു. അങ്ങനെ 2017 ജനുവരി ഒന്നാം തിയ്യതി (1438 റബീഉല്‍ ആഖിര്‍ 3നു) വ്യാഖ്യാനരചന ആരംഭിച്ചു. വയനാട് ജില്ലയിലെ ലക്കിടിയില്‍ താമസിച്ചുകൊണ്ടാണ് എഴുത്തു തുടങ്ങിയത്. 2017 സപ്തംബറില്‍ അടിവാരത്തേക്കും തുടര്‍ന്നു ചേന്ദമംഗല്ലൂരിലേക്കും എഴുത്തുകൂടാരം മാറ്റി. ചേന്ദമംഗല്ലൂരില്‍ വെച്ച് ദൈവാനുഗ്രഹത്താല്‍ ഒന്നാം വാള്യം എഴുതി പൂര്‍ത്തീകരിക്കുകയും ചെയ്തു. ദൈവത്തിനാകുന്നു സ്തുതികള്‍ അഖിലവും.

ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പരം വിശദീകരിക്കുന്നു എന്ന തത്ത്വമാണ് ഈ വ്യാഖ്യാനത്തിന് അവലംബിച്ചിരിക്കുന്നത്. ഖുര്‍ആനികസന്ദേശങ്ങളുടെ ആത്മാവ് നീതിയാണ്. ഏക മാനവികതയാണ് അതിന്റെ പ്രമേയം. മനുഷ്യന്‍ നീതിയുടെ കാവലാളാകണമെന്നാണ് തേട്ടം. സദാചാരനിഷ്ഠയും ധര്‍മചിന്തയും സത്കര്‍മങ്ങളുമുള്ള വ്യക്തികളെയും സമൂഹത്തെയും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ തത്ത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ് വചനങ്ങളെ വിശദീകരിച്ചിരിക്കുന്നത്.

പാരമ്പര്യമായി കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ ഏതെങ്കിലും ആചാരമോ വിശ്വാസമോ കഥയോ ഖുര്‍ആനിക വചനം വിശദീകരിക്കുന്നതിനു ഭാരമോ തടസ്സമോ ആയിട്ടില്ല. അതിനെ ന്യായീകരിച്ച് നിലനിര്‍ത്താന്‍ ഒരിടത്തും ശ്രമിച്ചിട്ടുമില്ല.പ്രവാചക വചനങ്ങളെന്ന നിലയില്‍ എഴുതപ്പെട്ടിട്ടുള്ള ‘ഹദീസു’കള്‍, പ്രവാചക ചരിത്രമെന്ന പേരില്‍ രചിക്കപ്പെട്ടിട്ടുള്ള ‘സീറ’കള്‍, ചരിത്രങ്ങള്‍ (താരീഖ്, മഗാസി), വാര്‍ ക്രോണിക്കിള്‍ (യുദ്ധചരിത്രം) തുടങ്ങിയ വിജ്ഞാനീയങ്ങളോടുള്ള ഈ പുസ്തകത്തിന്റെ സമീപനം വ്യക്തമാണ്. ഖുര്‍ആനിക സന്ദേശങ്ങളോടോ അതിന്റെ ആത്മാവിനോടോ വിരുദ്ധമായി വരുന്ന, അല്ലെങ്കില്‍ വിയോജിക്കുന്ന ഹദീസുകളെയും സീറകളെയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രവാചകവചനങ്ങള്‍ ഖുര്‍ആനികസന്ദേശങ്ങള്‍ക്കു വിരുദ്ധമാകരുത്. ദൈവദൂതന്‍ എങ്ങനെയാണ് ദൈവവചനങ്ങള്‍ക്കു വിരുദ്ധമായി സംസാരിക്കുക? അതിനാല്‍, ഹദീസ് ഉദ്ധരിച്ച ഗ്രന്ഥത്തിന്റെ പേരോ ഗ്രന്ഥകര്‍ത്താവിന്റെ പേരോ അവയെ നിരൂപണം ചെയ്യുന്നതിന് നമുക്ക് ഒരിക്കലും ഭാരമായിട്ടില്ല. ഖുര്‍ആന്‍ വിരുദ്ധമായ ഹദീസുകളെ ന്യായീകരിച്ച് നിലനിര്‍ത്താനുള്ള അപഹാസ്യകരമായ ബാധ്യതയില്‍ നിന്ന് ഈ ഗ്രന്ഥം മോചനം നേടി. ഖുര്‍ആനിക സന്ദേശങ്ങള്‍ക്കു പൂര്‍ണമായും വിരുദ്ധമായ എത്രയെത്ര ഹദീസുകള്‍ സ്വഹീഹെന്ന പേരില്‍ കൊണ്ടാടപ്പെടുന്നുണ്ടെന്നോ! അതെല്ലാം ന്യായീകരിക്കാനും അതിന് അനുസൃതമായി വേദത്തെ വ്യാഖ്യാനിച്ച് വക്രീകരിക്കാനുമുള്ള ശ്രമങ്ങളാണ് പുരോഹിതവൃന്ദവും പരമ്പരാഗത വ്യാഖ്യാന ഗ്രന്ഥങ്ങളും പലപ്പോഴായി നടത്തിയിട്ടുള്ളത്.

ഹദീസുകള്‍ പൂര്‍ണമായി മാറ്റിവെക്കേണ്ടതോ തള്ളപ്പെടേണ്ടവയോ അല്ല. പ്രവാചകജീവിതത്തെ എഴുതിവെച്ച വിജ്ഞാനശാഖയെന്ന നിലയ്ക്ക് ഹദീസുകള്‍ നല്ലതുതന്നെ. എന്നാല്‍, ഹദീസെന്ന പേരില്‍ എഴുതിവെച്ചിട്ടുള്ളതു മുഴുവന്‍ പ്രവാചക വചനങ്ങളാണോ? അല്ലേയല്ല. ഹദീസ് ക്രോഡീകരിച്ചവരില്‍ പ്രധാനിയായ ഇമാം ബുഖാരി തന്നെ പറയുന്നത് താന്‍ പഠിച്ച ഹദീസുകളില്‍ ഒരേയൊരു ശതമാനം മാത്രമേ സ്വീകാര്യമായുള്ളൂ എന്നാണ്. 99 ശതമാനവും അസ്വീകര്യമാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടതാണ്. അക്കാലത്തുതന്നെ അതായിരുന്നു അവസ്ഥ. അദ്ദേഹം ശരിയെന്നു ധരിച്ചതില്‍ തന്നെ ഖുര്‍ആനു വിരുദ്ധമായവയുണ്ട് എന്നത് മറ്റൊരു വസ്തുത. അത് അദ്ദേഹം സ്വയം നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അപര്യാപ്തത കൊണ്ടാകാം. അല്ലെങ്കില്‍ പില്‍ക്കാലത്ത് കൈയെഴുത്തുപ്രതികളില്‍ നടത്തിയ ബോധപൂര്‍വമായ ഇടപെടലുകളുമാവാം.

ഇപ്രകാരം ഹദീസ്ഗ്രന്ഥങ്ങളിലെല്ലാം പ്രവാചക വചനങ്ങളെന്ന പേരില്‍ ഖുര്‍ആനിക ആശയങ്ങള്‍ക്കു വിരുദ്ധമായ പ്രസ്താവനകളും റിപോര്‍ട്ടുകളും ധാരാളമായി കടന്നുവന്നിട്ടുണ്ട്. അതിനാല്‍, ഹദീസിന്റെ സ്വീകാര്യത നിശ്ചയിക്കേണ്ടത് ഖുര്‍ആന്‍ വചനങ്ങളെയും ആശയത്തെയും ആധാരമാക്കിയാകണം. ഖുര്‍ആന് ‘വിവേചകം’ എന്ന ഒരു വിശേഷണമുണ്ട്. സത്യവും മിഥ്യയും വിവേചിക്കുന്നത്. ഹദീസിന്റെ കാര്യത്തിലാണത് ഇന്ന് കൂടുതല്‍ പ്രസക്തമാകുന്നത്. തങ്ങളുടെ വ്യാജനിര്‍മിതികള്‍ മതകീയമാക്കി അവതരിപ്പിക്കാന്‍ പുരോഹിതന്മാര്‍ സ്വീകരിച്ച ഫലപ്രദമായ ആയുധമായിരുന്നു ഹദീസ്. ഹദീസുകളുടെ തള്ളിക്കയറ്റം ഖുര്‍ആനെ പിറകിലേക്കു തള്ളുകയും ഖുര്‍ആന്‍ അവഗണിക്കപ്പെടാന്‍ കാരണമാവുകയും ചെയ്തു. ദൈവദൂതന്‍ ദൈവത്തിനെതിരെ പ്രസ്താവന നടത്തില്ലെന്ന പ്രാഥമിക യുക്തി പോലും ചില ഹദീസ് റിപോര്‍ട്ടര്‍മാര്‍ക്ക് ഉണ്ടായില്ല. ഹദീസുകളെ മാത്രം അവലംബിച്ചു മെനഞ്ഞ നിയമങ്ങളില്‍ പലതും ക്രൂരവും നിന്ദ്യവും അപഹാസ്യവുമാെണന്നു പറയാതെ വയ്യ. കാലങ്ങളായി ഇസ്‌ലാമിനു നേരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്കു ഹേതുവും അതുതന്നെ. എറിഞ്ഞുകൊല്ലല്‍, മതപരിത്യാഗിയെ വധിക്കല്‍, മുത്ത്വലാഖ് മുതല്‍ സ്ത്രീകളുടെ അവകാശനിഷേധം വരെയുള്ള പൗരോഹിത്യ മതനിയമങ്ങളുടെ പേരിലാണല്ലോ ഇസ്‌ലാം പഴികേള്‍ക്കേണ്ടിവരുന്നത്. ആ വക നിയമങ്ങളില്‍ ഒന്നുപോലും ഖുര്‍ആനികമല്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ വിരുദ്ധവുമാണ്. ഹദീസിനെ നിരൂപണം ചെയ്യാന്‍ തുനിയുമ്പോഴേക്കും പൗരോഹിത്യം ആസുരരൂപം പൂണ്ട് അട്ടഹസിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അവര്‍ പടുത്തുവെച്ച പൗരോഹിത്യ മതത്തിന്റെ അടിത്തറയാണ് ഇത്തരം വ്യാജ ഹദീസുകള്‍. അതു നിരൂപണം ചെയ്യപ്പെടുക എന്നതിന് അര്‍ഥം ആ പുരോഹിത മതം തകരുകയെന്നാണ്. അത് പൗരോഹിത്യത്തിനു സഹിക്കാനൊക്കുമോ?

ഹദീസുകളെ പാടേ നിരാകരിക്കുന്ന പ്രവണതയും അഭികാമ്യമല്ല. മുഹമ്മദ് നബി ഒരു ചരിത്ര പുരുഷനാണ്. ക്രി. 570 മുതല്‍ 632 വരെ മക്കയിലും മദീനയിലുമായി ജീവിച്ച പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും ശിഷ്യന്‍മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല. സംഭവബഹുലമായ പ്രവാചക ജീവിതത്തെ ജിജ്ഞാസുക്കളായ പില്‍ക്കാല അനുയായികള്‍ക്ക് വാമൊഴിയായി ചൊല്ലിക്കൊടുത്തതാണ് പിന്നീട് ഹദീസുകള്‍ എന്നപേരില്‍ ക്രോഡീകൃതമായത്. എന്നാല്‍, അതില്‍ യാഥാര്‍ഥ്യത്തേക്കാള്‍ പതിന്‍മടങ്ങ് അവാസ്തവങ്ങള്‍ കടന്നുകൂടിയെന്നതാണ് നേര്. അതുകൊണ്ട് പ്രവാചക വചനങ്ങള്‍ ഒട്ടുമില്ല എന്നോ ആവശ്യമില്ല എന്നോ തീര്‍പ്പിലെത്തുന്നത് ആത്മഹത്യാപരമാണ്. ഖുര്‍ആന്‍ ഉപയോഗിച്ച് നെല്ലും കല്ലും വേര്‍തിരിക്കുകയാണ് വേണ്ടത്.

ജ്ഞാനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള ഏക വഴിയാണ് വേദം. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ വേഗതയെ അളക്കാന്‍ ചലിക്കാത്ത ഒരു ബിന്ദുവിനെ കേന്ദ്രമായി സ്വീകരിക്കണം എന്നത് സാമാന്യ യുക്തിയാണല്ലോ. നമുക്കു ലഭിക്കുന്ന വിജ്ഞാനീയങ്ങളെ നിശ്ചയമായും സത്യമാണെന്നു പറയാന്‍ സുസ്ഥിരമായ ഒരു മാനദണ്ഡം ഉണ്ടായേ തീരൂ. അതു സ്രഷ്ടാവും സര്‍വജ്ഞനുമായ ദൈവത്തിന്റെ വചനങ്ങളാണ്. അതിനു വിവേചകം (ഫുര്‍ഖാന്‍) എന്ന ഗുണമുണ്ടെന്ന് വേദം തന്നെ പറയുന്നു (2: 184). എത്ര ശക്തമായ മാനദണ്ഡം മനുഷ്യന്‍ നിശ്ചയിച്ചാല്‍ തന്നെയും അവയില്‍ പഴുതുകള്‍ യഥേഷ്ടം ഉണ്ടാകും. പഴുതുകളാകട്ടെ അതിന്റെ സത്യസന്ധതയെ തകരാറിലാക്കാന്‍ പോന്നതുമായിരിക്കും.

അപ്പോള്‍ വേദത്തിന്റെ ആധികാരികത എങ്ങനെ ഉറപ്പുവരുത്തും എന്ന ചോദ്യം ഉയര്‍ന്നേക്കാം. മനുഷ്യനുമായി ദൈവം സംവദിച്ചുകൊണ്ടേയിരിക്കുന്നു എന്നും അതു പ്രവാചകന്‍മാരിലൂടെ അവതീര്‍ണമായ വേദങ്ങളിലൂടെയും പ്രകൃതിയിലൂടെയുമാണെന്നും ഓരോ ദൈവവിശ്വാസിയും ഉറച്ചു വിശ്വസിക്കുന്നു. മനുഷ്യന്‍ നിശ്ചയിക്കുന്ന രീതിശാസ്ത്രങ്ങള്‍ ഉപയോഗിച്ചു മാത്രം സത്യം കണ്ടെത്താനോ സ്ഥാപിക്കാനോ സാധ്യമല്ലെന്നും അവര്‍ കരുതുന്നു. വെളിപാടിലൂടെ പ്രവാചകന്‍മാര്‍ക്കു ലഭിക്കുകയും അവര്‍ സമൂഹത്തിനു യഥാവിധി കൈമാറുകയും ചെയ്ത വേദങ്ങള്‍ ദൈവവചനങ്ങളാണെന്നും അതു സത്യമാണെന്നും അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ വേദങ്ങളിലെ ജ്ഞാനപ്പെരുമകളാല്‍ സമര്‍ഥിക്കാനും വിശ്വാസികള്‍ തയ്യാറാകും. അഥവാ, വെളിപാട് ഒരു ഇന്ദ്രിയാതീത ജ്ഞാനസ്രോതസ്സാണെന്നും അത് ആധികാരികമാണെന്നും ദൈവവിശ്വാസികള്‍ ബോധ്യത്തോടെ ഉള്‍ക്കൊള്ളുന്നു. അത്തരമൊരു വാദത്തിനു വിശ്വാസത്തിനപ്പുറം നിലനില്‍ക്കാന്‍ തക്ക മാനങ്ങളും അര്‍ഹതയുമുണ്ടെന്ന് സത്യസന്ധമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും.

വഹ്‌യ് എന്ന അറബിപദത്തിന്റെ അര്‍ഥമാണ് വെളിപാട്. അന്തര്‍ജ്ഞാനമെന്നും പറയാം. പ്രവാചകന്‍മാരുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്നത്, അവര്‍ വിശുദ്ധരും സത്യസന്ധരും നിസ്വരും ആയിരുന്നുവെന്നാണ്. അവരുടെ മനസ്സുകളില്‍ ദിവ്യസന്ദേശങ്ങള്‍ വന്നെത്തുന്നതിനാണ് വെളിപാട് എന്നു സാങ്കേതികമായി പറയുന്നത്. പ്രത്യേകമായ വാചികമോ ആംഗ്യപരമോ ആയ നിര്‍ദേശങ്ങളൊന്നുമില്ലാതെ നടത്തപ്പെടുന്ന അതീന്ദ്രിയ ആശയവിനിമയങ്ങള്‍ ഇന്നു സാധാരണമാണ്. ആധുനിക മനശ്ശാസ്ത്ര വിശകലന സങ്കേതങ്ങള്‍ അത് അംഗീകരിക്കുന്നു. അതു യാഥാര്‍ഥ്യമാണെന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാം. എങ്കില്‍ പ്രപഞ്ചകേന്ദ്രത്തില്‍ നിന്നു പ്രവാചകന്മാരുടെ വിശുദ്ധ മാനസങ്ങളിലേക്കു ദിവ്യസന്ദേശങ്ങള്‍ എത്തുന്നതില്‍ അദ്ഭുതപ്പെടാന്‍ എന്തിരിക്കുന്നു? പ്രപഞ്ചകേന്ദ്രവും വിശുദ്ധമാനസവും ഒരേ ആവൃത്തിയില്‍ വരുക എന്നതു സംഭവിക്കുമ്പോഴായിരിക്കാം വെളിപാടുകള്‍ സംഭവിക്കുന്നത്. പ്രവാചകന്മാര്‍ക്ക് വെളിപാട് ലഭിക്കുന്നതിനു മുമ്പ് മാസങ്ങളോളം, ചിലര്‍ വര്‍ഷങ്ങളോളം ഏകാന്തതയില്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഇതോടൊപ്പം ചേര്‍ത്തു മനസ്സിലാക്കേണ്ടതാണ്. നിരന്തരമായ ധ്യാനമനനങ്ങളിലൂടെയാണ് അവര്‍ ദൈവവുമായി സംവാദത്തിലേര്‍പ്പെട്ടിരുന്നതെന്നു വ്യക്തം.

വെളിപാടുകളെ നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിന്റെ ദൈവികതയെ വേണമെങ്കില്‍ ചോദ്യം ചെയ്യാന്‍ തുനിഞ്ഞാലും വെളിപാട് സത്യമാണെന്നു സമ്മതിക്കേണ്ടതായി വരും. വെളിപാടിലെ ദൈവികതയെ നിഷേധിക്കാന്‍ ആര്‍ക്കു സാധിക്കും? മനുഷ്യന്റെ ചിന്തകള്‍ എത്ര വികസിച്ചാലും അവന്‍ സ്വരുക്കൂട്ടിവെച്ച ഡാറ്റകളുടെ പരിധിക്കപ്പുറത്ത് അതു സഞ്ചരിക്കില്ല. അഥവാ അങ്ങനെ സഞ്ചരിക്കുന്നുവെങ്കില്‍ അതിനെ എന്തു പേരിട്ടു വിളിക്കും? അവിടെ ദിവ്യവെളിപാട് സമ്മതിക്കാതെ തരമില്ല. കവികള്‍ക്ക് ഉള്‍പ്പെടെ രചനാവേളകളില്‍ സംഭവിക്കുന്നത് വെളിപാടിന്റെ നേരിയൊരംശം തന്നെയാണ്.

മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ദൈവവചനങ്ങളാണ് ഖുര്‍ആന്‍. നബിയുടെ 40ാം വയസ്സില്‍ തുടങ്ങിയ വേദാവതരണം 63ല്‍ മരണമടയുവോളം തുടര്‍ന്നു. 23 വര്‍ഷം അവതരിച്ച ക്രമത്തിലല്ല ക്രോഡീകരണം. ഓരോ വചനം അവതരിക്കുമ്പോഴും അത് എഴുതിവെക്കാന്‍ തന്റെ ശിഷ്യരില്‍ ചിലരെ പ്രവാചകന്‍ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. അവര്‍ അത് എഴുതിവെക്കുകയും പ്രവാചകനു പലവുരു വായിച്ചുകേള്‍പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ദിവ്യവചനങ്ങള്‍ ആദ്യം മുതലേ എഴുതിയിരുന്നത് അലിയ്യുബ്‌നു അബീത്വാലിബ് ആയിരുന്നു. മദീനയില്‍ പ്രവാചകന്‍ എത്തിയപ്പോള്‍ സെയ്ദുബ്‌നു സാബിതുല്‍ അന്‍സാരിയും വേദം എഴുതാന്‍ ഏല്‍പിക്കപ്പെട്ടു.

ഖുര്‍ആന്‍ വചനങ്ങള്‍ അവതരിക്കുമ്പോള്‍ തന്നെ, പ്രസ്തുത വചനം ഏത് അധ്യായത്തിന്റെ ഭാഗമാണെന്നും എത്രാമത്തെ വചനമാണെന്നും എഴുത്തുകാരോട് പ്രവാചകന്‍ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണം പ്രവാചകവിയോഗത്തിനു മുമ്പുതന്നെ നടന്നിട്ടുണ്ടെന്ന് അര്‍ഥം. ”അതു ക്രോഡീകരിക്കേണ്ടുന്ന ബാധ്യത നമുക്കാണ്” (അല്‍ഖിയാമ: 17). പ്രവാചകരുടെ മരണാനന്തരം ഒന്നാം ഖലീഫ അബൂബക്കറാണ് ഖുര്‍ആന്‍ ക്രോഡീകരിച്ചതെന്ന തെറ്റായ പ്രചാരണം മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമാണ്. ഇതു വലിയ അബദ്ധമാണ്. പ്രമുഖ പണ്ഡിതനും ഗവേഷകനുമായ ഡോ. ഇനായത്തുല്ലാ അസദ് സുബ്ഹാനി ഇവ്വിഷയകമായി എഴുതിയ പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം: ”…മുഹമ്മദ് നബിയുടെ മരണശേഷം ഖലീഫ അബൂബക്കര്‍ ആണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്ന വാദം ഒരുകൂട്ടം ചോദ്യങ്ങള്‍ ഉയര്‍ത്തും:

  1. ഖുര്‍ആന്റെ ക്രമം നിശ്ചയിക്കുകയോ അതു സമാഹരിക്കുകയോ ക്രോഡീകരിക്കുകയോ അതിന്റെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെയാണോ പ്രവാചകന്‍ ഇഹലോകത്തോട് വിട പറഞ്ഞത്?
  2. ഖുര്‍ആന്‍ അവസാന വേദവും താന്‍ അന്ത്യപ്രവാചകനുമാണെന്ന് അറിയാവുന്ന പ്രവാചകന്‍ ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ അശ്രദ്ധയും അലംഭാവവും കാണിച്ചുവെന്നോ? വീഴ്ച സംഭവിക്കുകയോ ആരെങ്കിലും മാറ്റത്തിരുത്തലുകള്‍ വരുത്തുകയോ ചെയ്താല്‍ അതു ശരിപ്പെടുത്താന്‍ ഇനിയൊരു വേദം അവതരിക്കില്ലെന്നും പ്രവാചകന്‍ വരില്ലെന്നും അറിഞ്ഞിട്ടും മുഹമ്മദ് നബി ഖുര്‍ആനെ അരക്ഷിതമാക്കി വിട്ടു മരണമടഞ്ഞുവെന്നോ?
  3. ഖുര്‍ആന്‍ സമാഹരിക്കാനോ ക്രോഡീകരിക്കാനോ സമയം കിട്ടാത്തവിധം മുഹമ്മദ് നബി മറ്റെന്തെങ്കിലും തിരക്കില്‍പെട്ടുവെന്നാണോ കരുതേണ്ടത്! ഖുര്‍ആന്‍ ആയിരുന്നല്ലോ പ്രവാചകന്റെ സുപ്രധാന ദൗത്യം. അതില്‍ അദ്ദേഹം പരാജയപ്പെട്ടോ?
  4. ഖുര്‍ആന്‍ ക്രോഡീകരിച്ചിരുന്നില്ലെങ്കില്‍ മരണമടയുന്ന നേരത്ത് പ്രവാചകന്‍ അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ട് നല്‍കിയില്ല? വസ്വിയ്യത്തെങ്കിലും നല്‍കേണ്ടിയിരുന്നില്ലേ?
  5. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്‍ ‘ദൈവിക ഗ്രന്ഥം’ നിങ്ങള്‍ക്കു ഞാന്‍ വിട്ടേച്ചുപോകുന്നു എന്നു പ്രസ്താവിക്കുകയുണ്ടായി. ഗ്രന്ഥം ക്രോഡീകരിക്കാതെയായിരുന്നോ പ്രവാചകന്‍ അങ്ങനെ പറഞ്ഞത്?…” (ഖുര്‍ആന്‍ ചരിത്രം: മിഥ്യയും യാഥാര്‍ഥ്യവും, ഡോ. ഇനായത്തുല്ലാ അസദ് സുബ്ഹാനി, പേജ് 12, 13, 14).

ഖുര്‍ആന്‍ ക്രോഡീകരണം ദൈവികമാണ്. അത് ഖലീഫമാരാണ് ചെയ്തത് എന്ന പ്രചാരണം കളവും ഭീമാബദ്ധവുമാണ്. ക്രോഡീകരണ കഥയില്‍ വന്നുചേര്‍ന്നിട്ടുള്ള വൈരുദ്ധ്യങ്ങള്‍ പലതാണ്. സെയ്ദുബ്‌നു സാബിതിനെ എഴുതാന്‍ ഏല്‍പിച്ചുവെന്നും എഴുതിക്കഴിഞ്ഞ് ഖുര്‍ആന്റെ കോപ്പി അബൂബക്കര്‍ സിദ്ദീഖ് സൂക്ഷിച്ചുവെന്നും അദ്ദേഹത്തിന്റെ മരണശേഷം ഉമറുബ്‌നുല്‍ ഖത്താബ് അതു കൈവശം വെച്ചുവെന്നും അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം ഉമറിന്റെ മകള്‍ ഹഫ്‌സ അതു കൈവശം സൂക്ഷിച്ചുവെന്നുമാണ് കഥ.

സെയ്ദുബ്‌നു സാബിത് പ്രവാചക ശിഷ്യരില്‍ പ്രമുഖനും ജ്ഞാനിയുമാണ്. പക്ഷേ, അദ്ദേഹം പ്രവാചക ജീവിതത്തില്‍ പകുതി പിന്നിട്ട ശേഷം ശിഷ്യത്വം സ്വീകരിച്ച ആളാണ്. മദീനക്കാരനാണ് അദ്ദേഹം. ഹിജ്‌റക്കു മുമ്പ് 13 വര്‍ഷം അവതരിച്ച വേദവാക്യങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിരുന്നില്ല എന്നിരിക്കെ ഖുര്‍ആന്‍ ക്രോഡീകരണത്തിന് സെയ്ദിനെ ഏല്‍പിക്കുന്നതെങ്ങനെ? ഖുര്‍ആന്റെ ആദ്യവചനം മുതല്‍ എഴുതിയിരുന്ന അലിയ്യുബ്‌നു അബീത്വാലിബ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരിക്കേ വിശേഷിച്ചും?

കല്ലുകളിലും എല്ലുകളിലും ഓലകളിലും തോലിലുമായാണത്രേ ഖുര്‍ആന്‍ എഴുതിയിരുന്നത്. ക്രോഡീകരണകഥ മെനഞ്ഞെടുത്തവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു അബദ്ധമാണിത്. അറബികള്‍ പ്രവാചകനു വളരെ മുമ്പേ തന്നെ കടലാസുകള്‍ ഉപയോഗിക്കുന്നവരായിരുന്നു. മുഅല്ലഖാത്ത് എന്ന പ്രസിദ്ധമായ കവിതാ സമാഹാരങ്ങള്‍ കടലാസുകളില്‍ എഴുതി വിശുദ്ധദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് അവരുടെ പതിവായിരുന്നു.

കത്തുകളും കരാറുകളും എഴുതിയിരുന്നതും കടലാസുകളില്‍ തന്നെ. വ്യാപാരികളും സഞ്ചാരികളുമായിരുന്ന അറബികള്‍ക്കിടയില്‍ കടലാസുകളുടെ ഉപയോഗം സാധാരണമായിരുന്നു. പ്രവാചകന്‍ തന്നെ രാജാക്കന്‍മാര്‍ക്കും മറ്റും കത്തുകള്‍ എഴുതിയിരുന്നത് കടലാസിലായിരുന്നല്ലോ. എന്നിരിക്കെ, ദൈവവചനങ്ങളായ ഖുര്‍ആന്‍ കണ്ടേടത്തൊക്കെ ശിഥിലമായി എഴുതിവെച്ചുവെന്നും പ്രവാചകന്‍ അതിന് അനുവാദം നല്‍കിയെന്നും കരുതാന്‍ എന്തുണ്ട് ന്യായം? അറേബ്യന്‍ജനതയുടെ ചരിത്രം അറിയുന്നവര്‍ക്ക് ഈ കഥകള്‍ കള്ളമാണെന്ന് ബോധ്യപ്പെടും.

ഖുര്‍ആന്റെ ദൈവികതയെ സംശയത്തില്‍ നിര്‍ത്തുന്നതിനു വേണ്ടി ബോധപൂര്‍വം മെനഞ്ഞെടുത്ത കഥകളാണിത്. ഹദീസ്ഗ്രന്ഥങ്ങള്‍ പതിവുപോലെ ഈ വ്യാജോക്തിക്കും ആവശ്യത്തിലേറെ ഇടവും പ്രാധാന്യവും നല്‍കി. ആധികാരികമെന്നപോലെ മതപാഠശാലകളില്‍ പോലും ഇന്നും അതു പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!

മുഹമ്മദ് നബി ജീവിച്ചിരിക്കെത്തന്നെ ഖുര്‍ആന്‍ അവതരിച്ചു പൂര്‍ണമാവുകയും അതു ക്രോഡീകരിക്കുകയും ചെയ്തിരുന്നു. ” ഞാന്‍ നിങ്ങള്‍ക്കു ദൈവിക ഗ്രന്ഥം വിട്ടേച്ചുപോകുന്നു. അതു മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ വഴി തെറ്റില്ല” എന്ന പ്രവാചക പ്രഖ്യാപനം ഇതിനു തെളിവാണ്. ”ഇതിന്റെ ക്രോഡീകരണം നമ്മുടെ ബാധ്യതയാണ്” (75: 17) എന്നു വേദത്തില്‍ ദൈവം പ്രസ്താവിക്കുന്നതു കാണാം.

ക്രോഡീകരണവും ക്രമീകരണവും ദൈവികമായിത്തന്നെ നിശ്ചയിക്കപ്പെട്ടതാണെന്ന് അര്‍ഥം. ഖുര്‍ആന്റെ സര്‍വാര്‍ഥത്തിലുമുള്ള പൂര്‍ത്തീകരണത്തിനു ശേഷമാണ് പ്രവാചകന്‍ മരണമടയുന്നത്.

ഖുര്‍ആന്‍ വേദമാണ്. മാനവരാശിക്ക് മാര്‍ഗദര്‍ശനം. മറ്റു വേദങ്ങളെപ്പോലെ. അതില്‍ വ്യാവഹാരിക നിയമങ്ങളുണ്ട്. ധര്‍മോപദേശങ്ങളുണ്ട്. പൂര്‍വ സമൂഹങ്ങളുടെ ചരിത്രമുണ്ട്. ഭാവിയെക്കുറിച്ച പ്രവചനങ്ങളുണ്ട്. സുകൃതികള്‍ക്ക് സുവിശേഷവും അധര്‍മകാരികള്‍ക്ക് മുന്നറിയിപ്പുമുണ്ട്. ഇതെല്ലാം 114 അധ്യായങ്ങളിലെ 6236 വചനങ്ങളിലായി പരന്നുകിടക്കുന്നു. ഖുര്‍ആനിക വചനങ്ങള്‍ക്ക് ബാഹ്യാര്‍ഥം ഉള്ളതുപോലെയോ അതേക്കാള്‍ ശക്തമായോ ആന്തരികാര്‍ഥങ്ങളുമുണ്ട്. ഖുര്‍ആന്‍ മഹാസാഗരം പോലെയാണ്. മേലെ തിരമാലയുണ്ട്. ജലപ്പരപ്പും ഓളങ്ങളുമുണ്ട്. എന്നാല്‍, ആഴിയുടെ അഗാധതകളില്‍ ഒളിഞ്ഞുകിടക്കുന്നതാണ് അതിശയകരമായിട്ടുള്ളത്. വേദങ്ങളുടെ ആന്തരികാര്‍ഥം ഗ്രഹിക്കാതെ അതിന്റെ സൗന്ദര്യം കണ്ടെത്തുക സാധ്യമല്ല. അക്ഷരവായനയിലൂടെ ലഭിക്കുന്ന ബാഹ്യാര്‍ഥം അപ്രസക്തമാണെന്ന് ഇതിന് അര്‍ഥമില്ല. അത് ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ആഴങ്ങളില്‍ മുങ്ങിയെടുക്കുന്ന ജ്ഞാനരത്‌നങ്ങള്‍ക്കാണ് തിളക്കവും സൗന്ദര്യവുമേറുക. ഹൃദയശുദ്ധിയോടെ താപസനെപ്പോലെ ശ്രമിക്കുന്ന ജ്ഞാനോപാസകന് ഖുര്‍ആന്‍ തന്റെ ഹൃദയം തുറന്നുകൊടുക്കുക തന്നെ ചെയ്യും. ”നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുക” (2: 54) എന്ന വചനത്തിന്റെ ബാഹ്യാര്‍ഥം നോക്കിയാല്‍ ലഭിക്കുക ആത്മഹത്യ ചെയ്യുക എന്നാണല്ലോ. എന്നാല്‍, അകമേ നിറഞ്ഞ ഞാനെന്ന അഹന്തയെ ഹനിക്കാനാണ് കല്‍പന എന്നു മനസ്സിലാകുന്നത് ആന്തരികാര്‍ഥം അന്വേഷിക്കുന്നവനു മാത്രമായിരിക്കും.

ഖേദകരമെന്നു പറയട്ടെ, വേദത്തിന്റെ ബാഹ്യാര്‍ഥപ്രധാനമായ വായന മാത്രമാണ് മുഖ്യധാരാ മതബോധനങ്ങളിലും വ്യാഖ്യാനങ്ങളിലും ഇടം പിടിച്ചിരിക്കുന്നത്. അകം അന്വേഷിക്കുന്നത് അനിവാര്യമല്ലെന്നു മാത്രമല്ല, അനാവശ്യമാണെന്നും പാടില്ലാത്തതാണെന്നും പ്രചരിപ്പിക്കപ്പെട്ടു.

ഖുര്‍ആന്റെ ബാഹ്യാര്‍ഥങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെ ആന്തരികമായ ആഴങ്ങളിലേക്ക് ആവും വിധം അന്വേഷിച്ചിറങ്ങാനുള്ള ശ്രമം കൂടിയാണ് ‘ഖുര്‍ആന്‍: അകംപൊരുള്‍.’

‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ?’, ‘നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നവരാകുന്നതിനു വേണ്ടി’, ‘നിങ്ങള്‍ ആലോചിക്കുന്നവരാണെങ്കില്‍’, ‘നിങ്ങളെന്തേ ചിന്തിക്കാത്തത്?’, ‘ചിന്തിക്കുന്ന സമൂഹത്തിനാകുന്നു അടയാളങ്ങള്‍ വിവരിക്കുന്നത്’ (30: 28), ‘മനുഷ്യരില്‍ അധികവും ചിന്തിക്കാത്തവരാണ്’ (5: 103), ‘മനുഷ്യരില്‍ അധികവും കേള്‍ക്കുകയും മനനം നടത്തുകയും ചെയ്യുന്നവരാണെന്നാണോ നിന്റെ ധാരണ? അവര്‍ നാല്‍ക്കാലികള്‍ക്കു സമാനം. എന്നല്ല, അവയേക്കാള്‍ ശോചനീയം’ (25: 44). ‘അവരുടെ കണ്ണുകള്‍ക്കല്ല ആന്ധ്യം ബാധിച്ചത്; ഉള്ളിലമര്‍ന്നു ഹൃദയപൂര്‍വം ചിന്തിക്കാനുള്ള ശേഷിയാണ് അന്ധമായിപ്പോയത്’ (22: 46). ‘ചിന്തിക്കാത്തവന്റെയുള്ളില്‍ മാലിന്യമുണ്ടാകും’ (10: 100), ‘ചിന്തയില്ലാത്ത ബധിരനെ നീ എങ്ങനെ കേള്‍പ്പിക്കും?’ (10: 42), ‘ദൈവം ഏറ്റവും ചീത്തയായി കാണുന്നത് ചിന്തിക്കാത്തവരെയാണ്. ബധിരനും ഊമയുമാണ് അവര്‍’ (8: 22), ‘ചിന്തയില്ലാത്തവര്‍ ബധിരനാണ്, ഊമയാണ്, അന്ധനാണ്’ (2: 171), ‘കണ്ണുണ്ട്, കാണില്ല. കാതുണ്ട്, കേള്‍ക്കില്ല. ഹൃദയമുണ്ട്, മനനമില്ല. അവര്‍ നാല്‍ക്കാലികള്‍ക്ക് സമാനം. അല്ല, അവയേക്കാള്‍ ശോചനീയം. നരകത്തിലെ ഇന്ധനമാകാനുള്ളവരാണവര്‍’ (7: 179). ‘നിങ്ങള്‍ ഖുര്‍ആനില്‍ എന്തുകൊണ്ട് ആഴത്തിലിറങ്ങി ചികഞ്ഞു ചിന്തിക്കുന്നില്ല? നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് താഴുകളിട്ടുവോ?’ (47: 24)…

ഇങ്ങനെ എത്ര വചനങ്ങള്‍! ചിന്തിക്കാനും അന്വേഷിക്കാനും നിര്‍ദേശിക്കുന്ന! നൂറിലധികം വചനങ്ങളില്‍ ഇക്കാര്യം ശക്തമായി പറയുന്നുണ്ട്. ഖുര്‍ആനിക കല്‍പനകളെ നിര്‍ബന്ധ ബാധ്യതയുടെ ഗണത്തിലാണ് കര്‍മശാസ്ത്ര വിശാരദന്മാര്‍ പരിഗണിക്കുക. എന്നാല്‍ ചിന്തിക്കുക, മനനം ചെയ്യുക എന്ന ആവര്‍ത്തിച്ചുള്ള കല്‍പനയെ അവഗണിച്ചുവെന്നു മാത്രമല്ല, ചിന്തിക്കുന്നത് പാപമാണെന്നു ധരിക്കുന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുകയുമുണ്ടായി. സ്വതന്ത്രവും മൗലികവുമായ ചിന്തയെ പൗരോഹിത്യം സമ്പൂര്‍ണമായി നിരാകരിക്കുന്നു. ചിന്തിക്കാനുള്ള ഒരു പ്രത്യേക വിഭാഗം ഉണ്ടെന്നും അവര്‍ ചില നൂറ്റാണ്ടുകളില്‍ മാത്രമുള്ളവരാണെന്നും അവരുടെ ചിന്തകള്‍ വിശുദ്ധമാണെന്നും അതു ചോദ്യം ചെയ്യാതെ അനുകരിക്കേണ്ടവര്‍ മാത്രമാണ് മറ്റുള്ളവരെന്നും പഠിപ്പിക്കപ്പെട്ടു. ഗവേഷണത്തിന്റെ കവാടം മൂന്നാം നൂറ്റാണ്ടോടെ അടഞ്ഞുപോയെന്നാണ് വാദം. അങ്ങനെ ഗവേഷണം അവസാനിപ്പിച്ചു പ്രഖ്യാപനം നടത്തിയതാര് എന്നും അയാള്‍ക്ക് അതിനുള്ള അര്‍ഹത എന്തായിരുന്നുവെന്നും ചോദിച്ചാല്‍ അയാള്‍ മതപരിത്യാഗിയാകും എന്നാണ് മറുപടി. മതപരിത്യാഗം എന്നത് പൗരോഹിത്യത്തിന്റെ എക്കാലത്തെയും വലിയ ആയുധങ്ങളില്‍ ഒന്നായിരുന്നു.

പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് പുതിയ കാലത്തിന് അനുസൃതമായി ഖുര്‍ആന്‍ വചനങ്ങള്‍ നിരന്തരമായി വായിക്കപ്പെടണം. വേദങ്ങളെല്ലാം അപ്രകാരം വായന ആവശ്യപ്പെടുന്നു. ഓരോ വായനയിലൂടെയും വെളിപ്പെടുന്ന ആശയങ്ങളും വിശദീകരണങ്ങളും വ്യത്യസ്തവും ആ കാലത്തിന്റെ അനിവാര്യതകളുടെ തേട്ടത്തിന് അനുസൃതവുമായിരിക്കും. ഈ പ്രക്രിയ നിലയ്ക്കില്ല. അഭംഗുരം തുടരും. ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥവും അതുതന്നെ. അറ്റമില്ലാത്ത വായന. അവസാനിക്കാത്ത വായന.

ആരു വായിക്കണം എന്നതാണ് അടുത്ത ചോദ്യം? ഗവേഷണത്തിന് യോഗ്യത നിശ്ചയിച്ചവരുണ്ട്. ഒരുകാലത്തും ഗവേഷകന്‍ ഉണ്ടായിപ്പോകരുതെന്ന ശാഠ്യത്തോടെ നിശ്ചയിച്ചതാണ് ആ നിബന്ധനകള്‍. തങ്ങള്‍ കൈയടക്കിവെച്ച വേദത്തിന്റെ കുത്തക നഷ്ടപ്പെടുമെന്ന ഭയമാണ് അതിനു കാരണം.

”ഗവേഷണവും ചിന്തയും അനുഷ്ഠാനങ്ങളേക്കാള്‍ പുണ്യമേറിയ ആരാധനയാണെ”ന്നു പ്രവാചകന്‍ അരുളിയിട്ടുണ്ട്. ”ഗവേഷണം നടത്തി സത്യത്തിലെത്തിയാല്‍ രണ്ടു പുണ്യമുണ്ടെന്നും തെറ്റായ നിഗമനത്തിലാണ് എത്തിച്ചേരുന്നതെങ്കില്‍ പോലും ഒരു പുണ്യം അതിനുണ്ടെ”ന്നും പ്രവാചകന്‍ പറഞ്ഞു. ”അന്വേഷകന്റെ ഒരു നാഴിക ഭക്തന്റെ ആയിരം നാഴികയേക്കാള്‍ ശ്രേഷ്ഠമാണെ”ന്നും മുഹമ്മദ് നബി അരുളി.

ഖുര്‍ആന്‍ ആഴത്തിലുള്ള പഠനവും മനനവും ആവശ്യപ്പെടുന്നു. അതില്‍ ആധ്യാത്മികതയുണ്ട്, ദൈവശാസ്ത്രമുണ്ട്. പ്രാപഞ്ചിക വിജ്ഞാനീയങ്ങളുണ്ട്, തത്ത്വശാസ്ത്രമുണ്ട്, വ്യാവഹാരിക നിയമങ്ങളും സാമ്പത്തിക വിശകലനങ്ങളുമുണ്ട്. ചരിത്രവും സാമൂഹിക പാഠവുമുണ്ട്. അന്വേഷകനെ അമ്പരപ്പിക്കുന്ന അതിന്റെ അഗാധതയില്‍, 15 നൂറ്റാണ്ടായിട്ടും അനാവരണം ചെയ്യപ്പെടാതെ കിടക്കുന്ന അമൂല്യമായ ജ്ഞാനരഹസ്യങ്ങള്‍ ഇനിയും ഏറെയുണ്ട്. കണ്ടെത്തിയതിനേക്കാളേറെ ഗോപ്യമായി കിടക്കുന്നു. തലമുറകള്‍ പിന്നിടുമ്പോള്‍ പലതും കണ്ടെത്തുക തന്നെ ചെയ്യും.

‘പറയുക: സാഗരങ്ങളെല്ലാം മഷിയാക്കി ദൈവവചനങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ മഷി വറ്റുകയല്ലാതെ വചനങ്ങള്‍ അവസാനിക്കില്ല’ (18: 109).

ചിന്തകള്‍ അവസാനിക്കുന്നേടത്ത് വേദം അപ്രസക്തമാകുന്നു. വേദം പ്രശോഭിതമാകുന്നത് മനുഷ്യ ചിന്തയുടെ ചക്രവാളങ്ങളിലാണ്.

വേദത്തിന്റെ ബാഹ്യാര്‍ഥവും മതത്തിന്റെ ബാഹ്യരൂപങ്ങളും മാത്രം അംഗീകരിച്ച് അനുഷ്ഠിച്ചു പോരുന്നവരും ബാഹ്യരൂപങ്ങളെ നിശിതമായി നിരാകരിച്ച് ആന്തരികാര്‍ഥം മാത്രം നേടി യാത്ര ചെയ്യുന്നവരും ആത്യന്തിക വാദമാണ് ഉയര്‍ത്തുന്നത്. വാക്കുകള്‍ ഉല്‍പാദിപ്പിക്കുന്ന പൊരുളിലെ പ്രാഥമിക തലങ്ങളെ നിഷേധിക്കാതെ വേണം അടുത്ത തലത്തിലെത്താന്‍. അതാണ് ഉചിതവും മാന്യവുമായ വഴി. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഹി. 470-561, ക്രി. 1078-1166), ഇമാം ഗസ്സാലി (ഹി. 450-505, ക്രി. 1058-1111), മൗലാനാ ജലാലുദ്ദീന്‍ റൂമി (ഹി. 604-672, ക്രി. 1207-1273) മുതലായ ജ്ഞാനികളുടെ നിലപാടുകള്‍ സന്തുലിതവും മാതൃകാപരവുമായിരുന്നു.

മതം കേവലം വിശ്വാസവും അന്ധമായ ആചാരങ്ങളും അര്‍ഥശൂന്യമായ പാരമ്പര്യ മേന്‍മകളും മാത്രമായിരിക്കുമ്പോള്‍ അത് അടയാളങ്ങളും അവകാശവാദങ്ങളുമായിത്തീരുന്നു. അതു മനുഷ്യസമൂഹത്തിനു നന്‍മകള്‍ക്കു പകരം പ്രയാസങ്ങള്‍ സമ്മാനിക്കുന്നു. വെറുപ്പും വിദ്വേഷവും പരനിന്ദയും നിറഞ്ഞ ഇടുക്കമുള്ള മനസ്സ് അതിന്റെ സൃഷ്ടിയാണ്. വര്‍ഗീയതയും തീവ്രചിന്തകളുമാണ് അതിന്റെ ഫലം. ഇതു മാനവകുലത്തിന് അത്യന്തം അപകടകരമാണെന്നു പറയേണ്ടതില്ലല്ലോ.

ജ്ഞാനാധിഷ്ഠിതമായ മതബോധം മനുഷ്യനെ വിമലീകരിക്കുകയും സംസ്‌കൃതചിത്തനാക്കുകയും ചെയ്യുന്നു. സ്‌നേഹം, വിശാലത, പരസ്പര വിശ്വാസം മുതലായ സദ്ഗുണങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. സമന്വയ വീക്ഷണവും സമഭാവനയും അതിന്റെ ഫലമായി വിളയുന്നു.

മതത്തിന്റെ ബാഹ്യരൂപത്തിന് അപ്പുറത്തുള്ള ആധ്യാത്മികഭാവത്തെ കണ്ടെത്തുമ്പോഴേ അതിന്റെ സൗന്ദര്യം ദര്‍ശിക്കാനും സുഗന്ധം ആസ്വദിക്കാനും സാധിക്കുകയുള്ളൂ. ജ്ഞാനാധിഷ്ഠിത മതവിചാരങ്ങള്‍ കൊണ്ടേ അതു സാധ്യമാവുകയുള്ളൂ.

അജ്ഞതാജന്യമായ മതസങ്കുചിതത്വം മറ്റെന്തിനേക്കാളും അപകടകരമാണ്. കാരണം, ഇത്തരം സങ്കുചിത മാനസര്‍ നടത്തുന്ന ദുഷ്‌കര്‍മങ്ങള്‍ പുണ്യമെന്നു വിശ്വസിക്കുകയും അനുഷ്ഠാനത്തിന്റെ നിര്‍വൃതിയോടെ അത് നിര്‍വഹിക്കുകയും ചെയ്യുന്നു. മനുഷ്യസമൂഹം എക്കാലത്തും അനുഭവിക്കേണ്ടിവന്ന വലിയ പ്രശ്‌നവും ഇതുതന്നെയായിരുന്നു.

ക്രി. 570ലാണ് മുഹമ്മദ് ജനിക്കുന്നത്. അറേബ്യയിലെ ഹിജാസിന്റെ ഭാഗമായ മക്കയില്‍ കച്ചവടക്കാരനായിരുന്ന അബ്ദുല്ലയുടെയും ആമിനയുടെയും മകനായി പിറന്നു. അന്നത്തെ മക്കാ വാസികള്‍ മറ്റ് അറേബ്യന്‍ പ്രദേശവാസികളെപ്പോലെത്തന്നെ ഗോത്രസംസ്‌കാരവും നിയമങ്ങളും അനുസരിക്കുന്നവരായിരുന്നു. വേദജ്ഞാനമോ തദടിസ്ഥാനത്തിലുള്ള ധാര്‍മിക വ്യവസ്ഥയോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. മക്കയിലെ വിശുദ്ധ മന്ദിരത്തിന്റെ സൂക്ഷിപ്പുകാരെന്ന പാരമ്പര്യത്തിനപ്പുറത്ത് പ്രവാചക പാരമ്പര്യവും അവര്‍ക്ക് അന്യമായിരുന്നു. ഗോത്രനിയമങ്ങളും ആചാരങ്ങളുമായിരുന്നു അവര്‍ക്കു പ്രമാണം. വിഗ്രഹാരാധകരായിരുന്ന അവര്‍ രക്തബലി ഉള്‍പ്പെടെ കടുത്ത ആചാരങ്ങള്‍ പിന്തുടരുന്നവരായിരുന്നു. ഗോത്രീയതയുടെ അനിവാര്യഫലമായ വംശീയതയും ഉച്ചനീചത്വങ്ങളും വലിയ അളവില്‍ നിലനിന്നിരുന്നു. ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കലഹങ്ങളും പലപ്പോഴും യുദ്ധസമാനമായ കാലുഷ്യത്തിലേക്കു നയിച്ചിരുന്നു. ഓരോ ഗോത്രവും തങ്ങളുടെ കൂട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ അപദാനങ്ങള്‍ പാടുകയും തലമുറകള്‍ക്കു വൈകാരികമായി കൈമാറുകയും ചെയ്തിരുന്നു.

അത്യാചാരികളായ ചില ഗോത്രക്കാര്‍ പെണ്‍കുട്ടികള്‍ ദുശ്ശകുനമാണെന്നു വിശ്വസിക്കുകയും അവരെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. മനുഷ്യനെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും ചില പൊതുനന്മകള്‍ അവരില്‍ ഉണ്ടായിരുന്നു. കച്ചവടക്കാരും സഞ്ചാരികളുമായിരുന്നു അറബികള്‍. പൊതുവേ സത്യസന്ധരും വാഗ്ദാനപാലനത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തവരുമാണ് അവര്‍. ബോധ്യപ്പെട്ട കാര്യങ്ങളില്‍ സര്‍വം സമര്‍പ്പിക്കുന്നവരും അങ്ങേയറ്റത്തെ പ്രതിബദ്ധത ഉള്ളവരുമായിരുന്നു. കരാറുകള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ വില കല്‍പിക്കുന്നവരും മുതിര്‍ന്നവരെ ആദരിക്കുന്നവരും കവിതാസ്വാദകരുമായിരുന്നു അവര്‍.

ഇത്തരമൊരു സമൂഹത്തിലാണ് മുഹമ്മദ് തന്റെ 40ാം വയസ്സില്‍ (ക്രി. 610) പ്രവാചകനായി നിയുക്തനാകുന്നത്. സമൂഹത്തില്‍ മുഹമ്മദിനുള്ള വിശ്വാസ്യതയും സല്‍പ്പേരും പ്രസിദ്ധമായിരുന്നു. ”വായിക്കുക, അട്ട കണക്കെ അള്ളിപ്പിടിക്കുന്ന ഭ്രൂണത്തില്‍ നിന്നു മനുഷ്യനെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. പേനയുടെ ഉപയോഗം പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുദാരന്‍ തന്നെ. മനുഷ്യനെ അറിയാത്തതെല്ലാം ദൈവം അഭ്യസിപ്പിച്ചു” (96: 1-5).

ഖുര്‍ആന്‍ ആരംഭിച്ചത് അങ്ങനെയായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്നു കടുകിട വ്യതിചലിക്കാന്‍ തയ്യാറില്ലാത്ത ആ ജനതയെ പ്രവാചകന്‍ കാരുണ്യപൂര്‍വം ബോധവത്കരണം നടത്തി. കടുത്ത എതിര്‍പ്പുകളായിരുന്നു ഫലം. ചിന്താശീലരായ ഏതാനും പേര്‍ പ്രവാചക സന്ദേശങ്ങളെ ഉള്‍ക്കൊണ്ടു. പത്‌നി ഖദീജ, പിതൃവ്യപുത്രന്‍ അലി, വളര്‍ത്തു മകന്‍ സെയ്ദ് തുടങ്ങി വീട്ടുകാരും അബൂബക്കറിനെപ്പോലുള്ള ചങ്ങാതിമാരും ഖുര്‍ആനിക സന്ദേശങ്ങള്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങി. കരളലിയിക്കുന്ന കഠിനാനുഭവങ്ങള്‍ പ്രവാചകനോടൊപ്പം അവരും അനുഭവിക്കേണ്ടതായിവന്നു.

മനുഷ്യരെല്ലാം തുല്യരാണെന്ന അടിസ്ഥാന പ്രഖ്യാപനം അവരിലെ കീഴാള ജനതയെ അഗാധമായി സ്വാധീനിച്ചു. പതുക്കെ പ്രവാചകനെത്തേടി അവരെത്തി. യാസിര്‍, സുമയ്യ, അമ്മാര്‍, ബിലാല്‍, ഖബ്ബാബ് തുടങ്ങിയവര്‍ യജമാനന്‍മാര്‍ അറിയാതെ പ്രവാചക സന്ദേശങ്ങളുടെ കുളിരേറ്റുവാങ്ങി. അവരെല്ലാം ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ചിലരെങ്കിലും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

എതിര്‍പ്പുകള്‍ കനത്തപ്പോഴും മഹദ് സന്ദേശം ജനങ്ങള്‍ക്കിടയില്‍ കാതോടുകാതോരമായി പ്രസരിച്ചുകൊണ്ടേയിരുന്നു. ചിന്താശീലരായ ആളുകള്‍ മെല്ലെമെല്ലെ ഖുര്‍ആനിക പ്രകാശത്തില്‍ പറന്നെത്തിക്കൊണ്ടിരുന്നു. പണ്ട് അടിമകള്‍, ഉടമകള്‍ എന്ന ഭേദമില്ലാതെ എല്ലാവരും ഒത്തിരുന്നു പ്രാര്‍ഥിക്കുക, ഭക്ഷിക്കുക, ചര്‍ച്ചകള്‍ നടത്തുക എന്നിത്യാദി കാര്യങ്ങള്‍ അവര്‍ക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് നബി അതു യാഥാര്‍ഥ്യമാക്കി. യാഥാസ്ഥിതികര്‍ക്കിടയില്‍ അതു കോളിളക്കമുണ്ടാക്കിയെങ്കിലും യുവതലമുറ അത് ഏറ്റെടുത്തു.

ഇതിനിടയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഒന്നൊന്നായി അവതരിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ഒന്നോ രണ്ടോ വചനങ്ങള്‍ മാത്രം. മറ്റു ചിലപ്പോള്‍ ഒരു കൊച്ചു അധ്യായം. ചില നേരങ്ങളില്‍ പ്രവാഹം പോലെ വചനങ്ങളുടെ പെയ്ത്ത്. ഭാഷാസൗന്ദര്യവും സംഗീതാത്മകതയും ഒത്തിണങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒതുക്കിവെച്ചിരിക്കുന്ന ആശയങ്ങളുടെ അടുക്കുകള്‍ ആകാശം പോലെ വിസ്തൃതമായിരുന്നു. മനോഹരമായ താളത്തില്‍ പാരായണം ചെയ്യാന്‍ സാധിക്കുന്ന വചനങ്ങള്‍ ഒറ്റക്കേള്‍വിയില്‍ തന്നെ ആരെയും ആകര്‍ഷിക്കുമായിരുന്നു. സാഹിത്യാഭിരുചിയുള്ളവര്‍ക്കും സംഗീതമനസ്സുള്ളവര്‍ക്കും ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപാഠമാക്കുകയെന്നത് അയത്‌നലളിതമായിരുന്നു. പൗരുഷമുറ്റിയ മനോഹര ശബ്ദത്തില്‍ മുഹമ്മദ് നബി ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുന്നതു കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ജനങ്ങളില്‍ എതിരാളികളും എമ്പാടുമുണ്ടായിരുന്നു.

ശിഷ്യരില്‍ ചിലരെ എത്യോപ്യയിലേക്ക് പ്രവാചകന്‍ അയച്ചു. കഠിനാനുഭവങ്ങളായിരുന്നു കാരണം. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘങ്ങള്‍ രണ്ടു തവണയായി നേഗസ് രാജാവ് ഭരിക്കുന്ന എത്യോപ്യയില്‍ അഭയം തേടി. നല്ലവനായിരുന്ന നേഗസ് അവര്‍ക്ക് സൗകര്യങ്ങളോടെ അഭയം നല്‍കി.

അപ്പോഴൊക്കെ ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചുകൊണ്ടേയിരുന്നു. കൊച്ചുകൊച്ചു വാക്യങ്ങളായി, അടരുകളായി വചനപുഷ്പങ്ങള്‍. ചിലപ്പോള്‍ സൗമ്യം, മറ്റു ചിലപ്പോള്‍ തീക്ഷ്ണം, ഒരിടത്ത് സുവിശേഷം, മറ്റൊരിടത്ത് താക്കീത് എന്നിങ്ങനെയായിരുന്നു ശൈലി. പ്രിയ പത്‌നി ഖദീജയുടെയും പിതൃവ്യന്‍ അബൂത്വാലിബിന്റെയും മരണത്തില്‍ (51ാം വയസ്സില്‍) പ്രവാചകന്‍ വല്ലാതെ ഉലഞ്ഞു. മക്ക വിട്ട് ത്വാഇഫിലേക്ക് യാത്രയായി. അജ്ഞാനികളുടെ നഗരമായ ത്വാഇഫില്‍ പ്രവാചകന്‍ തിരസ്‌കൃതനായി. വീണ്ടും മക്കയില്‍.

അകലെയുള്ള യസ്‌രിബ് നഗരത്തില്‍ ഖുര്‍ആനിക സന്ദേശങ്ങളുടെ അലകള്‍ എത്തിത്തുടങ്ങിയിരുന്നു. അവിടെ നിന്നുള്ള സത്യാന്വേഷികള്‍ പ്രവാചകനെ തേടിയെത്തി. ഹൃദയാലുക്കളായ യസ്‌രിബുകാര്‍ പ്രവാചകനെയും ശിഷ്യരെയും തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍ ശിഷ്യന്‍മാരെ യസ്‌രിബിലേക്ക് പറഞ്ഞയച്ചു. ഒരു വര്‍ഷത്തിനകം പ്രവാചകന്‍ തന്നെയും യസ്‌രിബിന്റെ സ്‌നേഹവായ്പിലേക്കു നടന്നുചേര്‍ന്നു. അന്നു മുതല്‍ യസ്‌രിബ് പ്രവാചക നഗരി അഥവാ മദീന എന്നറിയപ്പെടാന്‍ തുടങ്ങി.

മദീനയില്‍ എത്തിയ ശേഷം ഖുര്‍ആനിക വചനങ്ങളുടെ ശീലുകളില്‍ ചെറിയ മാറ്റം വന്നു. കൊച്ചുകൊച്ചു വചനങ്ങള്‍ക്കു പകരം അല്‍പം നീളമുള്ള വചനങ്ങള്‍. നല്ല ദൈര്‍ഘ്യമുള്ളവയും ഇല്ലാതില്ല. വ്യാവഹാരിക നിയമങ്ങളും അനുഷ്ഠാന നിയമങ്ങളും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ധാരാളമായി അവതരിച്ചുതുടങ്ങി. അപ്പോഴും ഭാഷാസൗന്ദര്യത്തിനോ സംഗീതാത്മകതയ്‌ക്കോ കുറവൊട്ടും വന്നില്ല.

ഖുര്‍ആന്റെ പ്രഥമ അഭിസംബോധിതര്‍ മക്കയിലും മദീനയിലും ചുറ്റുപ്രദേശങ്ങളിലുമുള്ള അറബികളാണ്. അവര്‍ക്കു സുപരിചിതങ്ങളായ ഉപമകളും അലങ്കാരങ്ങളും ബിംബങ്ങളും ഉപയോഗിച്ചാണ് ഖുര്‍ആന്‍ ആശയാവിഷ്‌കാരം നടത്തിയിട്ടുള്ളത്. പ്രഥമ കേള്‍വിയില്‍ തന്നെ അവര്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നവയായിരുന്നു അവ.

ചരിത്രങ്ങളും അപ്രകാരം തന്നെ. അറബികള്‍ക്കിടയില്‍ പ്രചാരത്തിലുള്ളതും അറിയാവുന്നതുമായിരുന്ന ചരിത്രങ്ങളുടെ നേര് പറയുകയായിരുന്നു ഖുര്‍ആന്‍. പ്രവാചക ചരിത്രങ്ങളിലും ഇതു കാണാം. ഈജിപ്ത്, ഇറാഖ്, സിറിയ, ഹിജാസ്, ഫിലസ്തീന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാചകന്മാരും അവരുടെ സമൂഹങ്ങളുമാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടത്. അറബികള്‍ക്ക് അവര്‍ സുപരിചിതരായിരുന്നു എന്നതാണ് കാരണം. ഇന്ത്യ പോലുള്ള വേദസമ്പന്നമായ രാജ്യങ്ങളിലെ പ്രവാചകചരിത്രം ഖുര്‍ആന്‍ വിസ്തരിച്ചു പറയാത്തതിനുള്ള കാരണവും മറ്റൊന്നല്ല.

പ്രഥമ അഭിസംബോധിതരായ അറബികള്‍ക്കു തീര്‍ത്തും അപരിചിതമായ ചരിത്രം പറയുന്നത് അക്കാലത്ത് ആശയക്കുഴപ്പമുണ്ടാക്കുക സ്വാഭാവികം. ഖുര്‍ആനില്‍ നിറഞ്ഞുനില്‍ക്കുന്ന ചില ബിംബങ്ങളെയും അടയാളങ്ങളെയും ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. മരുഭൂമി, ഈന്തപ്പന, ഒട്ടകം, കടല്‍, പര്‍വതം, മരീചിക, അഗ്നി എന്നിങ്ങനെയും അറബികളെ ആവേശം കൊള്ളിക്കുന്ന അരുവി, തോട്ടം, ഫലങ്ങള്‍, തേന്‍, ആട്, പശു, രത്‌നങ്ങള്‍, മാളികകള്‍, വെള്ളം, മഴ, പാനീയങ്ങള്‍, കുളിര് മുതലായവയും ധാരാളമായി കാണാം. ഇത് അവര്‍ക്ക് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല. ഈ ഉപമകളും അലങ്കാരങ്ങളും പ്രാദേശികമായി വ്യാഖ്യാനിക്കപ്പെടേണ്ടതാണ്. പ്രവാചകന്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെയും ജനങ്ങളെയും പരിഗണിച്ചുകൊണ്ടു മാത്രമേ വേദത്തിനു സംവദിക്കാനൊക്കൂ. അവരുടെ ഭാഷയിലായിരിക്കും വേദം അവതീര്‍ണമാകുന്നത്. അതിനാല്‍, ഇതര ഭാഷകള്‍ കുറഞ്ഞതാണെന്നോ വേദസന്ദേശം വഹിക്കാന്‍ പ്രാപ്തമല്ലെന്നോ പറയുന്നത് ശരിയല്ല. മനുഷ്യന്‍ ഉപയോഗിക്കുന്ന ഏത് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാനും പരാവര്‍ത്തനം ചെയ്യാനും സാധിക്കുമ്പോഴേ വേദമാവുകയുള്ളൂ. മനുഷ്യനു സന്‍മാര്‍ഗവും ന്യായവിശദീകരണവുമാണ് വേദം (2: 184). ഈ പ്രസ്താവന നേരാകണമെങ്കില്‍ ഏതു ഭാഷയ്ക്കും വഴങ്ങുന്നതാകണം വേദം.

യഥാര്‍ഥത്തില്‍ ദൈവിക വചനത്തിനു ഭാഷയില്ല. അതു ഭാഷാതീതമായ ഭാഷയിലാണ്. സര്‍വ ഭാഷകള്‍ക്കും ആധാരമായിരിക്കുന്ന ഭാഷയാണ് വേദഭാഷ. അത് അറബിയോ സംസ്‌കൃതമോ ഹീബ്രുവോ മറ്റേതെങ്കിലും മനുഷ്യഭാഷയോ അല്ല. ഭാഷകള്‍ക്കെല്ലാം വാക്കും പൊരുളും സമ്മാനിക്കുന്ന ഭാഷയാണത്. അത് മനുഷ്യനിലേക്ക് വെളിപ്പെടുമ്പോള്‍ ഏതെങ്കിലുമൊരു മനുഷ്യഭാഷയുടെ വസ്ത്രം അണിയേണ്ടതായി വരുന്നു. അത് ഏതു ഭാഷയുമാകാം. മനുഷ്യഭാഷയുടെ മഹത്വം പറഞ്ഞു മേനി നടിക്കുന്നതില്‍ യാതൊരു വിശേഷവുമില്ല. വേദസന്ദേശം അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളിലൊന്നു മാത്രമാണ് അറബി. മറ്റു ഭാഷകളിലും വേദങ്ങള്‍ അവതരിച്ചിട്ടുണ്ട്. ഭാഷയ്ക്കല്ല, അത് ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങളാണ് പ്രസക്തം. അതാണ് ജീവനുള്ളത്. അതാണ് ദൈവിക വചനം.

മദീനയില്‍ എത്തിയ പ്രവാചകന്‍ അവിടെ ഒരു മാതൃകാ സമൂഹത്തെ വളര്‍ത്തിയെടുത്തു. നീതിയില്‍ അധിഷ്ഠിതമായ സമൂഹമായിരുന്നു അത്. അഴകാര്‍ന്ന സമൂഹനിര്‍മിതിക്കു മതപരമായ വൈജാത്യങ്ങള്‍ തടസ്സമായില്ല. എല്ലാവരും പരസ്പരം മാനിച്ചും അംഗീകരിച്ചും ഉള്‍ക്കൊണ്ടുമായിരുന്നു നിലകൊണ്ടിരുന്നത്. അറേബ്യയില്‍ നിന്നു ഖുര്‍ആനിക സന്ദേശം കച്ചവടസംഘങ്ങളിലൂടെയും സഞ്ചാരികളിലൂടെയും ഭൂമിയൊട്ടാകെ പരന്നു. മനുഷ്യനെ ചിന്തിക്കാനും ഗവേഷണം നടത്താനും പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ മാനവിക ജീവിതത്തില്‍ നിര്‍ണായകമായ പ്രചോദനശക്തിയായി മാറി. അടങ്ങാത്ത അന്വേഷണ തൃഷ്ണയോടെ ഗവേഷണം നടത്തി വൈജ്ഞാനിക ലോകത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭകളെ ഖുര്‍ആന്‍ സമ്മാനിച്ചു.

പ്രവാചക ശിഷ്യനായ അലി തന്നെയായിരുന്നു അതില്‍ ഒന്നാമന്‍. സാഹിത്യകാരന്‍, നീതിമാനായ ഭരണാധികാരി, ശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍, മനഃശാസ്ത്രജ്ഞന്‍, ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, സേനാനായകന്‍ തുടങ്ങി ഒട്ടധികം വിശേഷണങ്ങള്‍ക്ക് എന്തുകൊണ്ടും അര്‍ഹനായ അലി ഖുര്‍ആന്റെ അകംപൊരുള്‍ അറിഞ്ഞ മഹാ ജ്ഞാനിയാണ്. ഇമാം ജഅ്ഫര്‍ സാദിഖ് (702-765), അബൂഹനീഫ (699-767), ഗസ്സാലി (1058-1111), അവറോസ് (ഇബ്‌നു റുശ്ദ്, 1126-1198), ഇമാം റാസി (544-606/ 1150-1210), അവിസെന്ന (ഇബ്‌നു സീന- ക്രി. 980-1037), അല്‍മസ്ഊദി, അല്‍കിന്ദി (801-873), മൗലാനാ ജലാലുദ്ദീന്‍ റൂമി, ഇബ്‌നുല്‍ ജസ്സാര്‍, അല്‍ തമീമി, അബൂസഹല്‍ ഈസ, അലി ഇബ്‌നു റിദ്‌വാന്‍, മുഹമ്മദ് അല്‍ ഇദ്‌രീസി, അല്‍ബിറൂനി (973-1048), അഹ്മദ് ഇബ്‌നു ഫദ്‌ലാന്‍, അബ്ദുല്ലത്വീഫ് ബഗ്ദാദി, ഇബ്‌നുന്നഫിഖ് (1213-1288), ഇബ്‌നു ജുബൈര്‍, ഇബ്‌നു ബത്തൂത്ത, ഇബ്‌നു ഖല്‍ദൂന്‍ (1332-1406), ഗോളശാസ്ത്രജ്ഞരായ സിന്ദ് ബിന്‍ അലി (മരണം-864). അല്‍ ഖവാരിസ്മി (780-850), അബൂ മശ്അര്‍ അല്‍ ബല്‍ഖി (787-886), അല്‍ ഫര്‍ഗാനി (805-870), ഫാറാബി (872-950), ഹൈതമി (965-1040), ഉമര്‍ ഖയ്യാം (1048-1131), ഇബ്‌നു സിരീന്‍ (654-728), ഇബ്‌നുല്‍ അറബി തുടങ്ങി ബിന്നബിയിലും അല്ലാമാ ഇഖ്ബാലിലും തുടരുന്ന ആ പ്രതിഭാപരമ്പര ഖുര്‍ആന്റെ ദിവ്യസ്പര്‍ശത്താല്‍ ജ്വലിച്ചുയര്‍ന്നവര്‍ തന്നെയാണ്.

ഗോളശാസ്ത്രത്തിലും ഗണിതത്തിലും രസതന്ത്രത്തിലും ഭൗതിക-ഊര്‍ജതന്ത്രത്തിലും ആരോഗ്യശാസ്ത്രത്തിലും ഭൂമി-വാന-സമുദ്രശാസ്ത്രങ്ങളിലും ചരിത്രത്തിലും നരവംശശാസ്ത്രത്തിലുമെല്ലാം മൗലികമായ സംഭാവന ചെയ്തു മാനവരാശിയെ മാര്‍ഗദര്‍ശനം ചെയ്ത പതിനായിരങ്ങളില്‍ ചിലരുടെ പേരുകള്‍ ഉദാഹരണത്തിനായി കൊടുത്തതാണ് മേലെ.

ഗോത്രസംസ്‌കാരത്തില്‍ ഒന്നുമറിയാതെ കഴിഞ്ഞിരുന്ന ഒരു അപരിഷ്‌കൃത സമൂഹത്തിനു വൈജ്ഞാനിക ലോകത്തിന്റെ നെറുകയില്‍ എത്താന്‍ വഴിനടത്തിയത് ഖുര്‍ആന്‍ തന്നെയായിരുന്നു. പിന്നീട് പൗരോഹിത്യം സൃഷ്ടിച്ച കൃത്രിമ മതബോധനങ്ങള്‍ക്ക് അനുസൃതമായി ഖുര്‍ആനിക വിശദീകരണങ്ങള്‍ ഒതുങ്ങുകയും ഖുര്‍ആന്‍ ഒരു ഓത്തുപുസ്തകമായി ചുരുങ്ങുകയും മരണവീടുകളിലെ മന്ത്രങ്ങളായി മാറുകയുമുണ്ടായി. അതോടെ ഖുര്‍ആനിക പ്രകാശത്തിനു ചുറ്റും വട്ടമിട്ടുപറന്ന ശലഭങ്ങളുടെ ചിറകറ്റുപോവുകയും ക്രമത്തില്‍ നിശ്ചലമാവുകയും ചെയ്തു. നിലച്ചുപോയ ഘടികാരസൂചിയെ ഒന്നുണര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണീ വ്യാഖ്യാനഗ്രന്ഥം.

ഖുര്‍ആന്‍ വ്യാഖ്യാനമെന്ന വളരെ വലിയ ദൗത്യം ഏറ്റെടുക്കുന്നത് പ്രാര്‍ഥനാപൂര്‍വമാണ്. ഏറെ ചിന്തിച്ചതിനു ശേഷം. എന്റെ കഴിവുകുറവിനെക്കുറിച്ച് അറിയാഞ്ഞിട്ടല്ല. കാരുണ്യവാനും സര്‍വജ്ഞനുമായ ദൈവത്തിന്റെ അനുഗ്രഹവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഈ പര്‍വതസമാനമായ ദൗത്യം ആരംഭിച്ചത്.

പിന്നീട് വാല്‍സല്യനിധിയായ ദൈവം എനിക്കു വഴികള്‍ എളുപ്പമാക്കിത്തന്നു. സാമ്പത്തികമായും വൈജ്ഞാനികമായും മാനസികമായും ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നവരെ ദൈവം എന്നിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ ഈ ഖുര്‍ആന്‍ വ്യാഖ്യാനം ഒരു സംഘപ്രവര്‍ത്തനമായി മാറി. ഖുര്‍ആനിക വചനങ്ങളില്‍ സൂചിതമാകുന്ന വിഷയങ്ങള്‍ പലതാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഓരോന്നിലും അവഗാഹമുള്ള ജ്ഞാനികള്‍ വിശദീകരിക്കുമ്പോള്‍ മാത്രമേ വ്യാഖ്യാനം സത്യസന്ധവും സുതാര്യവുമാകൂ. അതിനാല്‍, ഈ വ്യാഖ്യാനഗ്രന്ഥത്തില്‍ ആഴമുള്ള ജ്ഞാനികളെ അണിനിരത്താന്‍ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. അവര്‍ ആരൊക്കെയെന്നു പറയാം:

ഈ വ്യാഖ്യാനഗ്രന്ഥം സാക്ഷാത്കരിക്കുന്നതില്‍ ഏറെ സമര്‍പ്പിച്ച വ്യക്തി കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശി വി.കെ. അബ്ദുല്ലയാണ്. ഖത്തറില്‍ വ്യാപാരിയായ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റീഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഈ ഗ്രന്ഥത്തിന്റെ ആകാരപരതയെ യാഥാര്‍ഥ്യമാക്കിയത്. സമ്പത്ത് അലങ്കാരമല്ലെന്നും അതൊരു ഉപകരണമാണെന്നും നന്മയും ധര്‍മവും സ്ഥാപിക്കുന്നതിന് അത് ഉപയോഗിക്കാമെന്നും മനസ്സിലാക്കുന്ന ധനികരാണ് അനുഗൃഹീതര്‍. നാല്‍പതു നിധിഭണ്ഡാരങ്ങളുടെ അധിപനായിരുന്ന ഖാറൂന്‍ ഭൂമിയിലേക്ക് അമര്‍ന്നുപോയി. എന്നാല്‍, ഉദാരനായ ധനികന്‍ അചുംബിതങ്ങളായ ആകാശങ്ങളെ സ്വന്തമാക്കുന്നു. അബ്ദുല്ല സാഹിബും കുടുംബവും ഈ ദൗത്യത്തില്‍ കാണിച്ച താല്‍പര്യത്തിനു പ്രാര്‍ഥനകളല്ലാതെ പകരമായിട്ടൊന്നുമില്ല. ‘സദ്‌വൃത്തികള്‍ക്കു പകരമായി സദ്‌വൃത്തികളല്ലാതെന്തുള്ളൂ!’ (55: 60).

ജ്ഞാനവൃദ്ധനും അനുഗ്രഹീത ഗ്രന്ഥകാരനുമായ മൗലാനാ വഹീദുദ്ദീന്‍ ഖാനെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ചത് ഈ ഗ്രന്ഥത്തിന്റെ നാള്‍വഴികളിലെ സുഗന്ധവാഹിയായ ഓര്‍മയാണ്. അദ്ദേഹം ഈ സംരംഭത്തെ ഉള്ളറിഞ്ഞു പ്രോല്‍സാഹിപ്പിക്കുകയും ഉജ്വലമായ ഒരു ആശംസ എഴുതിത്തരുകയുമുണ്ടായി. അദ്ദേഹത്തോടുള്ള കടപ്പാട് വളരെ വലുതാണ്. പ്രാര്‍ഥനകള്‍…

ഗുരു മുനി നാരായണപ്രസാദ് സ്വാമി ഈ ഗ്രന്ഥത്തിന്റെ നാള്‍വഴികളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഖുര്‍ആനിലെ ദൈവനാമങ്ങള്‍ വിശദീകരിക്കാനുള്ള എന്റെ അപേക്ഷ സദയം സ്വീകരിക്കുകയും അതു ഭംഗിയായി പൂര്‍ത്തീകരിച്ചുതരുകയും ചെയ്ത അദ്ദേഹത്തോടുള്ള നന്ദി വാക്കുകളില്‍ കുറിക്കുന്നത് നന്ദികേടായിരിക്കും. ഗ്രന്ഥത്തിന്റെ രചനയിലും പൂര്‍ത്തീകരണത്തിലും അതീവ തല്‍പരനായ അദ്ദേഹത്തില്‍ നിന്നു ലഭിച്ച പ്രോത്സാഹനവും ധൈര്യവും വളരെ വലുതായിരുന്നു. പ്രാര്‍ഥനകള്‍.

അകംപൊരുളിനെ പ്രൗഢവും പഠനാര്‍ഹവുമായ അവതാരിക എഴുതി അലങ്കരിച്ച ആദരണീയനായ ജ്ഞാനി വാണിദാസ് എളയാവൂര്‍ വേദജ്ഞാനത്തിന്റെ നിത്യകാമുകനാണ്. പുസ്തകത്തെക്കുറിച്ച് അറിയിച്ച മാത്രയില്‍ തന്നെ അതീവ താല്‍പര്യത്തോടെ അദ്ദേഹം ഉള്‍ക്കൊണ്ടു. അവതാരികയ്ക്കുള്ള എന്റെ അപേക്ഷ അദ്ദേഹം സദയം സ്വീകരിച്ചുവെന്നു മാത്രമല്ല, ആരോഗ്യ പരിമിതികളെ പോലും അവഗണിച്ച് ഉത്സാഹപൂര്‍വം എഴുതി പൂര്‍ത്തീകരിച്ചു. ഈ പുസ്തകത്തിനുള്ള ശിരോലങ്കാരമാണ് വാണീദാസ് മാഷിന്റെ അവതാരിക. നന്ദി. പ്രാര്‍ഥനകള്‍.

എന്റെ എഴുത്തുപുരയില്‍ വന്നിരുന്ന് കൂടെ നിന്ന് ഗോളശാസ്ത്ര സൂചനകളടങ്ങിയ വചനങ്ങള്‍ ക്ഷമയോടെ വിശദീകരിച്ചുതന്ന ആദരണീയ ജ്ഞാനി ശൈഖ് അലി മണിക്ഫാന്‍, അല്‍ഫാതിഹയുടെ മനോഹരമായ ആസ്വാദനം എഴുതിത്തന്ന ഖുര്‍ആന്റെ ആധ്യാത്മിക രഹസ്യങ്ങളുടെ കാമുകനായ കവി കെ.ടി. സൂപ്പി, ഖുര്‍ആനിക വിശാലതയുടെ സുഗന്ധം ജീവിതത്തില്‍ ഏറ്റെടുത്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി.എ. റഹീം, ചിന്തകനും എഴുത്തുകാരനും ഗവേഷകനുമായ വി.എ. മുഹമ്മദ് അഷ്‌റഫ്, സാമൂഹിക നിരീക്ഷകനായ ഡോ. കെ.കെ. ഉസ്മാന്‍ (ആലുവ), ഖുര്‍ആനിക-സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ സി.എച്ച്. അബ്ദുറഹീം (എറണാകുളം), ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം, നരവംശശാസ്ത്രത്തില്‍ അവഗാഹം നേടിയ ഡോ. പി.എ മുഹമ്മദ് സഈദ് (കൊടുങ്ങല്ലൂര്‍), ഡോ. പി.എ. കരീം ചേന്ദമംഗല്ലൂര്‍, മനഃശ്ശാസ്ത്ര വിദഗ്ധയും ഗവേഷകയുമായ ഡോ. നിഷി സലാം കൊടുങ്ങല്ലൂര്‍, കളര്‍ എന്‍ജിനീയര്‍ ഫാസില്‍ ഷാജഹാന്‍ ഖത്തര്‍ എന്നിവര്‍ ഈ ഗ്രന്ഥത്തിനു തിളക്കം വര്‍ധിപ്പിച്ചവരാണ്. തങ്ങളുടെ നിരീക്ഷണങ്ങളും നിലപാടുകളും യഥാസമയം കുറിപ്പുകളായി നല്‍കുകയും അകമഴിഞ്ഞു സഹകരിക്കുകയും ചെയ്ത മഹത്തുക്കളാണ് ഇവര്‍. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അവരുടെ സുഗന്ധസാന്നിധ്യമുണ്ട്. ഈ പ്രതിഭകളെ പരിചയപ്പെടാനും ഇടപഴകാനും ഇടവരുത്തിയ പരമകാരുണികനായ നാഥാ, നിനക്കു സ്തുതിയും കീര്‍ത്തനങ്ങളും.

ഈ പുസ്തകത്തിന്റെ ഭാഷാ എഡിറ്റിങ് നിര്‍വഹിച്ചത് ആദരണീയനായ ജമാല്‍ കൊച്ചങ്ങാടിയാണ്. അരനൂറ്റാണ്ടിലേറെയായി തന്റെ സര്‍ഗസൗന്ദര്യത്താല്‍ മലയാളത്തെ ധന്യമാക്കിയ ജമാല്‍ക്ക ഈ ദൗത്യം സന്തോഷപൂര്‍വമാണ് ഏറ്റെടുത്തത്. സമയബന്ധിതമായി അദ്ദേഹം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. പ്രാര്‍ഥനകള്‍.

ഗ്രന്ഥകാരനും പ്രഭാഷകനുമായ സലാഹുദ്ദീന്‍ അയ്യൂബി ഇതിന്റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ്. ഗ്രന്ഥത്തെ അധികരിച്ച് മെച്ചപ്പെട്ട ഒരു പഠനവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നിരന്തരമായ യാത്രയും കഷ്ടതകളും ഒട്ടേറെ ഇതിനു വേണ്ടി അദ്ദേഹം സഹിച്ചിട്ടുണ്ട്. പ്രാര്‍ഥനകള്‍.

ഖുര്‍ആന്‍: അകംപൊരുള്‍ എന്ന ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം പണ്ഡിതരും പ്രഗല്‍ഭരും ഉള്‍ക്കൊള്ളുന്ന പ്രൗഢമായ സദസ്സ് ദിവസങ്ങളോളം ഇരുന്ന് ചര്‍ച്ച ചെയ്ത് കുറ്റമറ്റതാണെന്നു സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് അച്ചുകൂടാരത്തിലേക്കു പോയത്. മേല്‍പ്പറഞ്ഞവര്‍ക്കു പുറമേ ഹുസൈന്‍ ബദ്‌രി എറണാകുളം, എ.കെ. അബ്ദുല്‍ മജീദ് (കൊടുവള്ളി), വി.എസ്. സലീം (ആലുവ), സാദിഖ് (കണ്ണൂര്‍), കബീര്‍ ഹുസൈന്‍ (പത്തനംതിട്ട), സി.എം.എ. റഷീദ്, പി.എച്ച്. ഷാജഹാന്‍, സലീം, എ.എം. അഷ്‌റഫ്, മുനവ്വിര്‍ കൊടിയത്തൂര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സദസ്സ് വചനവ്യാഖ്യാനങ്ങളില്‍ പലതും വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കി. ദൈവവചനമാണ് വ്യാഖ്യാനിക്കുന്നത് എന്നതിനാല്‍ ന്യൂനതകളും പിഴവുകളും സംഭവിക്കരുത് എന്ന ശാഠ്യമാണ് ഇത്തരം നടപടിക്രമങ്ങളിലൂടെ വ്യാഖ്യാന ഗ്രന്ഥത്തെ കടത്തിവിടാന്‍ പ്രേരിപ്പിച്ചത്. ഇത്തരമൊരു രീതി അവലംബിച്ച ആദ്യത്തെ വേദവ്യാഖ്യാനഗ്രന്ഥം ഇതാണെന്നു പറയാം. എന്നാലും മനുഷ്യരചനയാണ് എന്നതിനാല്‍ വ്യാഖ്യാനത്തില്‍ പിഴവുകള്‍ക്കുള്ള പഴുത് അവശേഷിക്കുന്നുണ്ട്. ഉറച്ച ബോധ്യമുള്ള കാര്യങ്ങള്‍ മാത്രമാണ് വ്യാഖ്യാനമായി ചേര്‍ത്തിരിക്കുന്നത്. സംശയമുള്ളവ പോലും ഒഴിവാക്കിയിരിക്കുന്നു. ഇവിടെ ഞാന്‍ കൊടുത്ത വ്യാഖ്യാനങ്ങളില്‍ ഒട്ടുമുക്കാലും മുമ്പ് ഏതെങ്കിലും വ്യാഖ്യാതാക്കള്‍ പറഞ്ഞതുതന്നെയാണ്.

ധാരാളം യാത്രകളും അന്വേഷണങ്ങളും വ്യാഖ്യാനവഴിയില്‍ നടത്തേണ്ടിവന്നിട്ടുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ് കൊടുങ്ങല്ലൂരില്‍ ഡോ. നിഷിസലാമിന്റെ വീട്ടില്‍ നടന്ന ട്രാന്‍സ്‌ജെന്റര്‍ സംഗമം. മൂന്നാംലിംഗക്കാരെക്കുറിച്ചുള്ള ‘അകംപൊരുളി’ലെ പരാമര്‍ശങ്ങള്‍ കേട്ടുകേള്‍വിയുടെയോ ഊഹങ്ങളുടെയോ അടിസ്ഥാനത്തിലാകരുത് എന്നു നിര്‍ബന്ധമുണ്ടായിരുന്നു. അന്നത്തെ സംഗമത്തില്‍ മൂന്നാംലിഗക്കാരായ സഹോദരങ്ങള്‍ പങ്കുവെച്ച അറിവുകളും അനുഭവങ്ങളും നല്‍കിയ വെളിച്ചം വലുതാണ്. അവരെ കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു. പ്രാര്‍ഥിക്കുന്നു. വ്യാഖ്യാനരചനയില്‍ ഏറെ സഹായിച്ചിട്ടുണ്ട് ആ സംഗമം.

അബൂമുസ്‌ലിമുല്‍ അസ്ഫഹാനി, ഇമാം ഫഖ്‌റുദ്ദീന്‍ റാസി, ഖുര്‍തുബി, ഇബ്‌നു കസീര്‍, റഷീദ് റിദ, മുസ്തഫല്‍ മറാഗി, ഇമാം സമഖ്ശരി, ഇസ്മാഈല്‍ ഹനഫി തുടങ്ങിയ മഹാന്മാരായ വ്യാഖ്യാതാക്കളെ ഇതില്‍ അവലംബമാക്കിയിട്ടുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്റെ വീക്ഷണങ്ങള്‍ അനിവാര്യമായും പറഞ്ഞേ തീരൂ എന്നു ബോധ്യപ്പെട്ട ഏതാനും ചിലയിടങ്ങളില്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. ഇന്നോളം ആരും പറഞ്ഞില്ല എന്നത്, ഇനി ആരും പറയരുത് എന്നതിനു ന്യായമാകാന്‍ പാടില്ലല്ലോ. ബോധ്യമുള്ളതേ പറയാവൂ. അത് മുമ്പ് ആരു പറഞ്ഞതാണെങ്കിലും അല്ലെങ്കിലും. ഏതെങ്കിലും തരത്തിലുള്ള താല്‍പര്യങ്ങള്‍ വന്നുകൂടരുതെന്നു മാത്രം. അക്കാര്യത്തില്‍ തികഞ്ഞ കണിശതയും കഴിയുന്നത്ര സൂക്ഷ്മതയും പുലര്‍ത്തിയിട്ടുണ്ട്.

ഗ്രന്ഥത്തിന്റെ ടൈപ്‌സെറ്റിങും ലേഔട്ടും നിര്‍വഹിച്ചത് പ്രിയ സുഹൃത്ത് അബ്ദുറഹ്മാന്‍ കൊടിയത്തൂരാണ്. അദ്ദേഹത്തിന്റെ കഴിവും പരിചയവും ഈ പുസ്തകത്തിന്റെ മനോഹരമായ ആകാരസംവിധാനത്തിന് ആവോളം പ്രയോജനപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രൂഫ് വായന സസൂക്ഷ്മം നടത്തിയത് സ്‌നേഹിതന്‍ എന്‍.പി. യഹ്‌യയാണ്. അറിയപ്പെടുന്ന പ്രൂഫ് വായനക്കാരില്‍ ഒരാളാണ് അദ്ദേഹം. പുസ്തകത്തിന്റെ കവര്‍ പേജ് ഡിസൈന്‍ ചെയ്തത് ആദില്‍ അബ്ദുല്ല കൊടിയത്തൂരാണ്. പുസ്തകത്തിന് ‘ഖുര്‍ആന്‍ അകംപൊരുള്‍’ എന്ന പേരു നിര്‍ദേശിച്ച ചേന്ദമംഗല്ലൂര്‍ സ്വദേശി ആദരണീയനായ ഉമര്‍കോയ മാസ്റ്റര്‍ക്കും എന്റെ കടപ്പാടും നന്ദിയും അറിയിക്കട്ടെ.

ഇനിയുമുണ്ട് ഒട്ടേറെ ആളുകള്‍ ഈ മഹദ് ഗ്രന്ഥത്തിന്റെ പണിപ്പുരയില്‍ എനിക്കു താങ്ങും തണലുമായവര്‍. എനിക്കു ചുറ്റും ഞാനറിയാതെ കാവല്‍ഗോപുരം പണിതവര്‍. എന്റെ ആത്മമിത്രങ്ങള്‍. ദൂരെദൂരെ ഇതിനായി പ്രാര്‍ഥനാപൂര്‍വം കാത്തിരുന്നവര്‍. ഫോണിലൂടെയും മറ്റും അന്വേഷിച്ചുകൊണ്ടിരുന്നവര്‍. തിരിച്ചൊന്നും ആഗ്രഹിക്കാതെ എനിക്ക് എഴുത്തുകൂടാരവും താമസസൗകര്യവും ഒരുക്കിത്തന്നവര്‍. പ്രിയരേ, നിങ്ങളുടെയൊക്കെ പിന്തുണ എന്റെ ഉത്സാഹം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്റെ വഴി എളുപ്പമാക്കിയിട്ടുമുണ്ട്. പ്രാര്‍ഥനകള്‍ മാത്രം. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

എന്റെ സ്‌നേഹനിധികളായ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഇണ, മക്കള്‍- എല്ലാവരും ഗ്രന്ഥരചനയ്ക്ക് സൗകര്യമൊരുക്കിയവരാണ്. പരാതികളില്ലാതെ അവര്‍ എഴുത്തിനായി എന്നെ അനുവദിച്ചു. പലപ്പോഴും ഞാന്‍ അവര്‍ക്ക് ഒരതിഥി മാത്രമായിരുന്നു. അവര്‍ക്ക് എന്റെ ദൗത്യത്തെക്കുറിച്ച് അറിയാമായിരുന്നു. പ്രാര്‍ഥനാപൂര്‍വം അവര്‍ എനിക്ക് വഴിയൊരുക്കി. ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ അവരുടെ ത്യാഗങ്ങളുണ്ട്. കണ്ണീരിന്‍ നനവുള്ള പ്രാര്‍ഥനകള്‍ മാത്രം.

ഞാന്‍ അശക്തനാണ്, ദുര്‍ബലനും. എന്റെ പ്രിയ നാഥന്റെ സ്‌നേഹവായ്പിലാണ് ഞാന്‍ ഉണരുന്നതും ഉറങ്ങുന്നതും. എന്റെ സത്കര്‍മങ്ങള്‍ അവന്റെ കരുണ ഒന്നുകൊണ്ടു മാത്രം. എന്റെ പ്രേമഭാജനമാണ് അവന്‍. എന്റെ ഹൃദയേശ്വരന്‍, എന്റെ സ്വപ്നം, എന്റെ സങ്കല്‍പം, എന്റെ ഉന്മാദം, എന്റെ ലഹരി… എല്ലാം. ഞാന്‍ അവനില്‍ ഭരമേല്‍പിക്കുന്നു. സര്‍വേശ്വരന്റെ പ്രേമസാഗരത്തിലെ ഒരലയായിരിക്കാനുള്ള സൗഭാഗ്യം എനിക്കും ലഭിക്കാന്‍ ഈ പുസ്തകസൂനം അവങ്കല്‍ സമര്‍പ്പിക്കുന്നു. അവന്‍ എല്ലാം കാണുന്നവന്‍, അകവും പുറവും അറിയുന്നവന്‍… അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍…

Previous Next
Close
Test Caption
Test Description goes like this